കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്
ബെംഗളൂരു/കൊല്ലൂർ: കർണാടകയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലൂരിന് സമീപം ഉണ്ടായ ദാരുണമായ റോഡപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ അനൂപ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലൂർ-കുടജാദ്രി റൂട്ടിലെ ദെളി (Dali) ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുടജാദ്രി ദർശനം കഴിഞ്ഞ് മലയാളി തീർത്ഥാടകർ സഞ്ചരിച്ച പ്രാദേശിക ടൂറിസ്റ്റ് ജീപ്പും എതിരെ വന്ന ഇൻസുലേറ്റഡ് ലോറിയും (Tempo) തമ്മിൽ നേർക്കുനേർ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
കുടജാദ്രി മലയിറങ്ങുമ്പോൾ കാത്തിരുന്ന ദുരന്തം
കോട്ടയത്തുനിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു ഈ കുടുംബം. ക്ഷേത്ര ദർശനത്തിന് ശേഷം കുടജാദ്രി സന്ദർശിക്കാനായി ഇവർ കൊല്ലൂരിൽ നിന്നും വാടകയ്‌ക്കെടുത്ത ജീപ്പിലാണ് യാത്ര തിരിച്ചത്. മലമുകളിലെ സന്ദർശനം പൂർത്തിയാക്കി തിരികെ കൊല്ലൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ദെളിയിൽ വെച്ച് ദാരുണ അപകടം സംഭവിക്കുന്നത്.
ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലിസും ചേർന്നാണ് തകർന്ന വാഹനത്തിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ജ്യോതിയും ആര്യയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്; ലോറി ഡ്രൈവർ ഒളിവിൽ
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ഉഡുപ്പിയിലെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റത്
അർജുൻ (9),അയൻ (5),അവനി (8),ജ്യോതിഷ് (43),മിനി (60),എബി (36),അനൂപ് (37),ദേവരാജ് (ജീപ്പ് ഡ്രൈവർ, കർണാടക സ്വദേശി) അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊല്ലൂർ പൊലിസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധമായി അമിതവേഗതയിൽ ലോറി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒളിവിൽ പോയ ഡ്രൈവർക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി. ദാരുണമായ അപകടവാർത്ത പുറത്തുവന്നതോടെ പാലായിലെ ഇവരുടെ ജന്മനാടും കടുത്ത സങ്കടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."