നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐ അന്വേഷണം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. ചോദ്യപ്പേപ്പർ ചോർന്നത് എൻടിഎയുടെ സിസ്റ്റത്തിൽ നിന്ന് തന്നെയെന്ന് സിബിഐ സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാരും ഏജൻസിയും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
അതിനിടെ, കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ കോടതി 14 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ മറ്റ് അധ്യാപകരായ കുൽക്കർണി, മനീഷ എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. ഇവർ എൻടിഎ സെർവറിൽ കയറിയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വർഷവും ചോർച്ച? ബിജെപി നേതാവിന്റെ കുടുംബത്തിലേക്ക് അന്വേഷണം
കുറ്റമറ്റ രീതിയിലാണ് മുൻവർഷങ്ങളിൽ പരീക്ഷ നടന്നതെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ (2025) നീറ്റ് പരീക്ഷയിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടാകാമെന്ന ശക്തമായ സംശയം സിബിഐക്കുണ്ട്.
രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ തവണ നീറ്റ് പരീക്ഷയിൽ അസ്വാഭാവികമായി ഉയർന്ന റാങ്ക് ലഭിച്ചിരുന്നു. പ്ലസ്ടുവിന് തികച്ചും ശരാശരി മാർക്ക് മാത്രമുണ്ടായിരുന്ന ഇവർക്ക് എങ്ങനെ നീറ്റിൽ ഉയർന്ന സ്കോർ ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇത്തവണ ദിനേഷിന്റെ മകന് വേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. എന്നാൽ മകന് കാര്യമായ സ്കോർ നേടാൻ കഴിഞ്ഞില്ലെന്ന് ദിനേശ് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് സെറ്റ് ചോദ്യങ്ങൾ ചോർന്നു; പരിഭാഷകർ നിരീക്ഷണത്തിൽ
എൻടിഎ സെർവറിൽ നിന്ന് രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ചോർന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഒന്ന് കൈപ്പടയിൽ എഴുതിയ രൂപത്തിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമാണ് ചോർന്നിരിക്കുന്നത്.
ചോദ്യക്കടലാസ് തയ്യാറാക്കിയവരും അത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും നിലവിൽ സിബിഐയുടെ കടുത്ത നിരീക്ഷണത്തിലാണ്. സംശയനിഴലിലുള്ള എൻടിഎ ജീവനക്കാരുടെ കൃത്യമായ പട്ടിക ഇതിനോടകം തന്നെ സിബിഐക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എൻടിഎയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന.
പുനഃപരീക്ഷയ്ക്ക് പുതിയ സമിതി
ചോദ്യപേപ്പർ ചോർച്ച വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കനത്ത പ്രതിഷേധം ഉയർന്നേക്കും.
അതേസമയം, ജൂണിൽ നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി പുതിയ ചോദ്യപ്പേപ്പർ സമിതി ഉടൻ രൂപീകരിക്കുമെന്ന് എൻടിഎ വൃത്തങ്ങൾ അറിയിച്ചു. അതീവ രഹസ്യമായാണ് പുതിയ സമിതിയുടെ രൂപീകരണ നടപടികൾ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."