നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിൽ പൊരുതി ജയിച്ചാണ് ഷാനിമോൾ ഉസ്മാൻ ഡെ.സ്പീക്കർ പദവിയിലേക്ക് എത്തുന്നത്. 1960ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ജയിച്ചെത്തി ഡെപ്യൂട്ടി സ്പീക്കറായ നഫീസത്ത് ബീവിയുടെ പിൻഗാമിയായാണ് ഒരു മുസ് ലിം വനിത വീണ്ടും ഈ പദവിയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1960 മാർച്ച് 10 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയിൽ ഡെ.സ്പീക്കറായിരുന്നു എ. നഫീസത്ത് ബീവി.
ആവർത്തിച്ചുള്ള പരാജയങ്ങളിൽനിന്ന് കരുത്തുനേടിയാണ് ഇത്തവണ 9324 വോട്ടുകൾക്ക് ഷാനിമോൾ ജയിച്ചത്. നാലുതവണ പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ 2019ൽ അരൂരിൽ നിന്ന് വിജയിച്ചു. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും മത്സരിച്ചെങ്കിലും ഷാനിമോൾ പരാജയപ്പെടുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ഷാനിമോൾ തോറ്റു. 2006ൽ സി.പി.എമ്മിലെ സാജു പോളിനോടും 2016ൽ സി.പി.എമ്മിലെ പി. ഉണ്ണിയോടും 2021ൽ അരൂരിൽ ദലീമയോടുമാണ് ഷാനിമോൾ പരാജയപ്പെട്ടത്.
കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിം കുഞ്ഞിന്റെ മകളാണ്. ആലപ്പുഴ എസ്.ഡി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു.
ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എൽ.എൽ.ബി പാസായത്. പിന്നീട് അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു. ഭർത്താവ്: എ. മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയ തമീം ഉസ്മാൻ, അഡ്വ. അലിഫ് സത്താർ ഉസ്മാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."