യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം
കോട്ടയം: കോട്ടയം ജില്ലയില്‍നിന്ന് 52,907 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മനെയും കെ.എം മാണിക്ക് ശേഷം പാലാ മണ്ഡലം കൈപ്പിടിയില്‍ നിര്‍ത്തുന്ന മാണി സി. കാപ്പനെയും മന്ത്രിമാരായി പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അവസാനനിമിഷമാണ് ഇവർ ഒഴിവാക്കപ്പെട്ടത്.
മന്ത്രിയായി പരിഗണിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. താനാരോടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനം തന്നാല്‍ സ്വീകരിക്കും. പൊതുപ്രവര്‍ത്തനം തുടരാന്‍ മന്ത്രിയാവേണ്ട ആവശ്യമില്ല- ഇതായിരുന്നു മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് പുതുപ്പള്ളിയില്‍നിന്ന് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. അതും വലിയ ബാനറുകളോ ഫ്ളക്‌സുകളോ പ്രചാരണ കോലാഹലങ്ങളോ ഒന്നുമില്ലാതെ.
അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ മാണി സി. കാപ്പന്‍ നിരാശയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന സമയത്ത് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയായി പരിഗണിക്കുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കിയിരുന്നു.
മാണി സി. കാപ്പന്‍ അങ്ങോട്ടുപോകുന്ന വണ്ടിയിലായിരിക്കില്ല കൊടിവച്ച കാറിലാവും തിരിച്ചുവരികയെന്ന് സതീശന്‍ പ്രസംഗിച്ചതാണ്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ രമേശ് ചെന്നിത്തല വന്നപ്പോള്‍ പാലായ്‌ക്കൊരു വലിയ സമ്മാനമുണ്ടാകുമെന്നാണ് പറഞ്ഞത്.
അനൂപ് ജേക്കബുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാണി സി. കാപ്പനോട് പറഞ്ഞിരുന്നു. പക്ഷേ ഇതിന് കാപ്പന്‍ തയാറായില്ല. അഞ്ചുവര്‍ഷം തനിക്ക് നല്‍കണമെന്നാണ് കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. മാണി സി. കാപ്പനുമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതില്‍ അനൂപ്‌ജേക്കബിനും താൽപര്യം ഇല്ലായിരുന്നു. 2021 മുതല്‍ യു.ഡി.എഫിന്റെ സഹയാത്രികനാണ് മാണി സി. കാപ്പനെങ്കിലും സ്വതന്ത്രസ്ഥാനാര്‍ഥി ആയിട്ടാണ് ഇത്തവണ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."