വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി
ഗസ്സ: അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി ഫിഫ ലോകകപ്പിന്റെ വിസിൽ മുഴങ്ങുമ്പോൾ, ഗസ്സയിലെ ജനങ്ങൾക്ക് വിനോദങ്ങളും ആഘോഷങ്ങളും ഇന്നും അന്യമാണ്. വൈദ്യുതിപോലുമില്ലാതെ, സ്വന്തം മണ്ണിൽനിന്ന് പലായനം ചെയ്ത്, യുദ്ധക്കെടുതികളോട് പൊരുതിയാണ് അവർ ജീവിക്കുന്നത്. ലോകം ആധുനിക സ്റ്റേഡിയങ്ങളിലേക്ക് നോക്കുമ്പോൾ ഗസ്സയിലെ കളിമൈതാനങ്ങൾ ശ്മശാനങ്ങളായി മാറുകയാണ്.
ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ചുരുങ്ങുമ്പോൾ, ഫലസ്തീൻ കായിക മേഖലയ്ക്ക് ഇത് നികത്താനാവാത്ത തീരാനഷ്ടം. ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ പ്രമുഖ ഗോൾകീപ്പർ സലീം ഖാദർ അൽ-അഷ്ഖാറിനെ (32) ഇസ്റാഈൽ സേന വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച ഗസ്സയിലെ ഖാൻ യൂനിസിന് വടക്കുകിഴക്കുള്ള അൽ-ഖരാരയിൽ വെച്ചായിരുന്നു സംഭവം. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനും ഔദ്യോഗിക വാർത്താ ഏജൻസിയായ വഫയുമാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഫലസ്തീൻ ആഭ്യന്തര ഫുട്ബോളിലെ മികച്ച പ്രതിഭകളിലൊരാളായിരുന്നു ഇസ്റാഈൽ സൈന്യം കൊലപ്പെടുത്തിയ സലീം. ഖാൻ യൂനിസ് ക്ലബ്ബിന് പുറമെ അൽ-അഖ്‌സ, അൽ-മുസദാർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും സലീം മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
അഞ്ച് മാസം മുമ്പായിരുന്നു സലീമിന്റെ വിവാഹം. തന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിനിടയിലാണ് ക്രൂരതയ്ക്ക് ഇരയായി ഈ യുവതാരം മടങ്ങുന്നത്. ഏഴ് സഹോദരിമാരുടെ ഏക സഹോദരൻ കൂടിയായ സലീമിന്റെ വിയോഗം കുടുംബത്തെയാകെ ആഴത്തിലുള്ള ആഘാതത്തിലാഴ്ത്തി. ഖാൻ യൂനിസിൽ നടന്ന ഖബറടക്ക ചടങ്ങുകളിൽ നൂറുകണക്കിന് ആളുകളാണ് പ്രിയ താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
സലീമിന്റെ മരണത്തോടെ, 2023 ഒക്ടോബറിന് ശേഷം ഇസ്റാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീൻ കായികതാരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം 1,009 ആയി ഉയർന്നു. ഇതിൽ 567 പേരും ഫുട്ബോൾ രംഗത്തുനിന്നുള്ളവരാണെന്നത് കായിക ലോകത്തെ ഞെട്ടിക്കുന്ന കണക്കാണ്.
കേവലം ഒരു കായികതാരത്തിന്റെ മരണം എന്നതിനപ്പുറം, ഗസ്സയിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത അതിജീവന പോരാട്ടത്തിന്റെ നേർച്ചിത്രമായി മാറിയിരിക്കുകയാണ് സലീം അൽ-അഷ്ഖാറിന്റെ വേർപാട്.
Palestinian football goalkeeper Muath Nabil Al-Siri (or Muath Al-Haj, depending on local media reports) was shot and killed by Israeli forces during military operations in the West Bank. The tragic death of the young athlete has sparked deep grief and condemnation within the sports community and across Palestine, highlighting the ongoing loss of civilian lives and sporting talent in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."