80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ
അബുദബി: സർക്കാർ സേവനങ്ങളിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം കണ്ട ഏറ്റവും വലിയ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ മന്ത്രിസഭ. ഫെഡറൽ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 80,000 ജീവനക്കാരെ ലക്ഷ്യമിട്ടാണ് വൻകിട ഡിജിറ്റൽ പരിവർത്തന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദബിയിലെ ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം.
പൊതുമേഖലാ പ്രവർത്തനങ്ങളിലും സേവനങ്ങളിലും അത്യാധുനിക 'ഏജന്റിക് എഐ' (Agentic AI) സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിൽ യുഎഇയെ ആഗോളതലത്തിൽ ഒന്നാം നിരയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന തന്ത്രത്തിന് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും പ്രവർത്തന പ്രക്രിയകളുടെ 50 ശതമാനവും എഐ സാങ്കേതികവിദ്യകളിലേക്ക് മാറ്റുന്നതിനുള്ള മൊത്തത്തിലുള്ള ചട്ടക്കൂടിന് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി.
മന്ത്രാലയങ്ങളിലെയും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സാധാരണ ജീവനക്കാർ എന്നിവരെല്ലാം വിപുലമായ ഈ പരിശീലന പരിപാടിയുടെ ഭാഗമാകും. എഐ സാങ്കേതികവിദ്യകളും ഉപകരണങ്ങളും കാര്യക്ഷമമായി ഉപയോഗിക്കാൻ ഇവരെ പ്രാപ്തരാക്കുന്നതിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം അതിവേഗത്തിലാക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി പൗരന്മാർ, താമസക്കാർ, ബിസിനസുകാർ, നിക്ഷേപകർ എന്നിവർക്കായി എഐ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത പരിവർത്തന സർക്കാർ സേവനങ്ങളുടെ ആദ്യ പാക്കേജിനും യോഗം അനുമതി നൽകി.
ആരോഗ്യ സംരക്ഷണ മേഖലയിൽ കൃത്രിമബുദ്ധി സംയോജിപ്പിക്കുന്നതിനുള്ള പ്രത്യേക ദേശീയ നയത്തിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ദേശീയതലത്തിൽ എഐ അധിഷ്ഠിതമായ മെഡിക്കൽ സംവിധാനം വികസിപ്പിക്കുക, ഡിജിറ്റൽ ഹെൽത്ത്കെയർ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുക, ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകൾക്ക് എഐ പരിശീലനം നൽകുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
The UAE Cabinet has launched a large-scale AI training initiative targeting 80,000 government employees as part of the country’s ambitious digital transformation and public service modernization plans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."