പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക്
ന്യൂഡല്‍ഹി: 2009 ലെ പൗരത്വ നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഭേദഗതി വരുത്തി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്കാണ് പുതിയ നിയമം ബാധകമാവുക. പുതിയ ഭേദഗതി പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മുന്‍ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണം എന്ന വ്യവസ്ഥയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകർ പാസ്പോർട്ട് ഇല്ലാത്തവരാണെങ്കിൽ അക്കാര്യം സ്ഥിരീകരിക്കണം. പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, അനുവദിച്ച തീയതി, സ്ഥലം, കാലാവധി അവസാനിക്കുന്ന തീയതി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. പൗരത്വ അപേക്ഷ അംഗീകരിച്ചാല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട തപാല്‍ അധികാരികള്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറണമെന്നും നിയമത്തില്‍ പറയുന്നു. പാസ്പോർട്ടില്ലാത്തവർ പാകിസ്ഥാൻ/അഫ്ഗാനിസ്ഥാൻ/ബംഗ്ലാദേശ് സർക്കാർ നൽകിയ സാധുവായതും/അല്ലെങ്കിൽ കാലഹരണപ്പെട്ടതുമായ പാസ്പോർട്ടുകൾ എന്റെ കൈവശമില്ലെന്ന് എഴുതിനൽകേണ്ടതുണ്ട്.
2026ലെ പൗരത്വ (ഭേദഗതി) നിയമങ്ങള്‍ എന്ന പേരിലാണ് പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. രേഖാപരമായ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും അപേക്ഷകരുടെ പരിശോധന കാര്യക്ഷമമാക്കാനുമാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് 2019ൽ പാര്‍ലമെന്റില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷത്തെ ഈ നിയമം ബാധിക്കില്ലെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."