മന്ത്രി ടി. സിദ്ദിഖിന് സ്‌നേഹാശംസകളുമായി ചൂരൽമല 'എം.എൽ.എ കെയർ' പദ്ധതിയിലെ സാരഥികൾ; പദ്ധതിയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത് 351കുട്ടികൾ
കൽപ്പറ്റ: ഉരുൾ സർവ്വം കവർന്നപ്പോൾ ചേർത്തുപിടിച്ചു ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തനാക്കിയ എം.എൽ.എക്ക് മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ സ്‌നേഹാശംസകളുമായി അവർ മന്ത്രി ടി.സിദ്ദിഖിനെ തേടിയെത്തി. 'ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന നിങ്ങളുടെ ഈ വിജയം ഞങ്ങളുടേത് കൂടിയാണെന്ന് അവർ പറഞ്ഞു. ദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ട വിദ്യാർഥികളാണ്, രക്ഷാകർത്താവിന്റെ ഉത്തരവാദിത്തത്തോടെ തങ്ങളെ ചേർത്തുപിടിച്ച എം.എൽ.എയും ഇന്നത്തെ കൃഷിമന്ത്രിയുമായ ടി.സിദ്ദീഖിനോട് വീഡിയോ കോളിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവച്ചത്. ഒട്ടനവധി വിദ്യാർഥികളാണ് മന്ത്രിയെ അഭിനന്ദിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒത്തുചേർന്നത്.
വിദ്യാർഥികളുടെ വാക്കുകൾക്ക് നന്ദി അറിയിച്ച സിദ്ദിഖ് ഇവർ നിശബ്ദ വിപ്ലവത്തിന്റെ പ്രധാന സാരഥികളാണെന്ന് പ്രശംസിച്ചു. മഹാദുരന്തത്തിൽ ജീവിതം വഴിമുട്ടിപ്പോയ 152 വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിലാകാതിരിക്കാൻ 'എം.എൽ.എ കെയർ' പദ്ധതിയിലൂടെ പ്രത്യേക കരുതൽ ഒരുക്കിയിരുന്നു. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ച് സി.എസ്.ആർ ഫണ്ടുകൾ കണ്ടെത്തിയാണ് കുട്ടികളുടെ പഠനച്ചെലവ് വഹിച്ചത്. ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മുൻനിര മേഖലകളിൽ ഉൾപ്പെടെ തടസ്സമില്ലാതെ പഠനം തുടരാൻ കുട്ടികൾക്ക് സാധിച്ചു. ഈ നിലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇതിനോടകം ജോലി ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ പേർക്കും കോഴ്‌സ് പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
വയനാട് ജില്ലയിലാകെ 351കുട്ടികളാണ് 'എം.എൽ.എ കെയർ' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടുന്നത്. രണ്ട് വർഷത്തിനിടെ 21 ഉദ്യോഗാർഥികൾക്ക് മികച്ച തൊഴിൽ ലഭിച്ചു. ദുരന്തബാധിതരെ അറിവിലൂടെയും തൊഴിലിലൂടെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാഭ്യാസ മാതൃക വലിയ വിജയമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."