ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് കേരളത്തിലെ പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടി ഡൽഹിയിൽ ചേർന്ന കേന്ദ്രകമ്മിറ്റിക്ക് മുന്നിൽ വച്ച റിപ്പോർട്ട്. ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരാരാണ് രണ്ടാം പിണറായി സർക്കാർ. ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകോപിച്ചത് തിരിച്ചടിയായി. ബി.ജെ.പി വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു. വിമതർ പാർട്ടിയെ വഞ്ചിച്ചതും തിരിച്ചടിയായെന്നും വിമതർ ആസുത്രിത നീക്കം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും ഏതെങ്കിലും നേതാവിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം, കേരള ഘടകം ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. അമിത ആത്മവിശ്വാസം തിരിച്ചടിയായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കർശനമായ തെറ്റുതിരുത്തൽ നടപടികൾ വേണം. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം. ചർച്ചയിൽ പശ്ചിമബംഗാൾ, തമിഴ്‌നാട് അംഗങ്ങളിൽ നിന്നാണ് കൂടുതൽ വിമർശനം ഉയർന്നത്.
ഇന്നലെ നടന്ന ചർച്ചകളിൽ കേരളത്തിൽ നിന്ന് എളമരം കരീം, പി. രാജീവ്, പി. സതീദേവി, സി.എസ് സുജാത എന്നിങ്ങനെ നാലുപേരാണ് സംസാരിച്ചത്. ഇവരും വിമർശനങ്ങൾ ഉന്നയിച്ചു. പാർട്ടി കോട്ടകളിലെ തോൽവി നേതാക്കൾക്കുള്ള അണികളുടെ തിരുത്താണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
പാർട്ടി അണികൾ വോട്ട് ചെയ്യാതെ വിമതർ ജയിക്കില്ല. ഈ ചുവരെഴുത്ത് കാണാതെ പോകരുത്. പാഠം ഉൾകൊള്ളണം. ന്യൂനപക്ഷങ്ങൾ പാർട്ടിയോട് അകന്നത് എങ്ങനെ എന്ന് പരിശോധിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."