'മുസ്‌ലിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്, 'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുസ്‌ലിം വിഭാഗത്തിനെതിരെ രാജ്യത്ത് നടക്കുന്ന അനീതികളെ വിശാലമായ 'ന്യൂനപക്ഷ' പ്രശ്‌നങ്ങളായി ലഘൂകരിക്കാതെ, 'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുസ്‌ലിംകൾക്കെതിരെ അതിക്രമങ്ങളോ അനീതിയോ ഉണ്ടാകുമ്പോൾ പാർട്ടി നേതാക്കൾ അതിനെതിരെ ശക്തമായി ശബ്ദമുയർത്തണം. ഒരു മുസ്‌ലിമിന് നേരെയാണ് അക്രമം നടന്നതെങ്കിൽ, ഇരയായത് മുസ്‌ലിം ആണെന്ന് തന്നെ നേതാക്കൾ തുറന്നു പറയണമെന്നും അദ്ദേഹം നിർദേശിച്ചു. ന്യൂനപക്ഷ കോൺഗ്രസിന്റെ അഡ്വൈസറി കൗൺസിൽ യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ പാർട്ടിക്കുള്ളിലെ മുസ്‌ലിം നേതാക്കൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും, പാർട്ടിയിൽ കൂടുതൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ സമ്മർദം ചെലുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങളിൽ പാർട്ടി നേതൃത്വം പുലർത്തുന്ന മൗനത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം മുസ്‌ലിം നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് രാഹുലിന്റെ ഈ നിർണായക ഇടപെടൽ.
രാഹുൽ ഗാന്ധിയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് രംഗത്തെത്തി. രാഷ്ട്രീയത്തിൽ 'മുസ്‌ലിം' എന്ന വാക്ക് ഉപയോഗിക്കാൻ ആരും മടിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"എന്തുകൊണ്ട് നമ്മൾ മടിക്കണം? മുസ്‌ലിം എന്നത് ഒരു അധിക്ഷേപ വാക്കാണോ? ഞാൻ ഒരു മുസ്‌ലിം ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. അതേസമയം, ഒരു ഹിന്ദു സഹോദരന് വേണ്ടി ജീവൻ നൽകാനും ഞാൻ തയ്യാറാണ്. ഇതാണ് യഥാർത്ഥ ഹിന്ദുസ്ഥാൻ." എന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് പറഞ്ഞു.
അടുത്ത കാലത്തായി തന്റെ പ്രസംഗങ്ങളിലും പൊതുവേദികളിലും രാഹുൽ ഗാന്ധി 'മുസ്‌ലിം' എന്ന വാക്ക് നേരിട്ട് പരാമർശിക്കുന്നത് ഒഴിവാക്കുന്നുവെന്ന പരാതി പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. പ്രശ്നങ്ങളെ ന്യൂനപക്ഷങ്ങൾ, ഒ.ബി.സി, ദലിതർ, പാവപ്പെട്ടവർ തുടങ്ങിയ വിശാലമായ കാറ്റഗറികളിൽ ഉൾപ്പെടുത്തി സംസാരിക്കുന്നതിൽ പല നേതാക്കളും നിരാശ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് 16-ന് ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ ഓഫ് കർണാടക മുസ്‌ലിം ഓർഗനൈസേഷൻസിന്റെ കൺവെൻഷനിലും ഈ ആശങ്ക ശക്തമായി ഉയർന്നിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ 'മൃദു ഹിന്ദുത്വ' നിലപാടാണ് സ്വീകരിക്കുന്നതെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കൺവെൻഷനിൽ വിമർശനമുയർന്നിരുന്നു.
മുസ്‌ലിം പ്രശ്‌നങ്ങൾ പ്രത്യേകമായി ഏറ്റെടുക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിനെതിരെ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് കൂടുതൽ കൂടുതൽ ഒരു 'മുസ്‌ലിം കോൺഗ്രസ്' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാമചന്ദർ റാവു കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
Congress leader Rahul Gandhi has urged party leaders to address injustices against Muslims directly as 'Muslim issues' rather than generalizing them under the broad 'minority' label.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."