വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ
മേപ്പാടി (വയനാട്): ഒരുമാസം മുമ്പ് തുരങ്കപാത നിർമാണ പ്രദേശത്ത് നടന്ന പരിസ്ഥിതിദിനാചരണത്തിന് നേതൃത്വം നൽകിയ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ ഇന്ന് അതേ സ്ഥലത്തുണ്ടായ ദുരന്തത്തിന്റെ ഇരകളിൽ ഒരാൾ. കഴിഞ്ഞ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നടത്തിയ പരിപാടിയിൽ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചത് ഇവരുടെ കൺസ്ട്രക്ഷൻ മാനേജരായ ഹിമാചലിലെ കാംഗ്ര ജില്ലയിലെ വിക്രം റാണയായിരുന്നു.
ഇതിന്റെ ചിത്രം അദ്ദേഹം ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പരിസ്ഥിതിക്കായി വിക്രം റാണ വേരിറക്കിയ അതേ മണ്ണാണ് മണ്ണിടിച്ചിലിന്റെ രൂപത്തിൽ അദ്ദേഹത്തെയും ഏഴ് സഹപ്രവർത്തകരെയും കവർന്നത്. 58കാരനായ വിക്രം റാണ കഴിഞ്ഞ അഞ്ചര വർഷമായി ഇതേ കമ്പനിയിലെ കൺസ്ട്രക്ഷൻ മാനേജരാണ്. രാജസ്ഥാനിലെ കോട്ടയിലെ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് ശേഷമാണ് ഒന്നര വർഷം മുൻപ് വയനാട്ടിലേക്കെത്തിയത്. ഇവിടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച് മുന്നോട്ട് പോകവേയാണ് ദുരന്തം. അപകടത്തിന് അഞ്ച് മിനിറ്റ് മുൻപ് പ്രിയതമ സാഷി ശർമയുമായി വിക്രം ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അപകടവിവരമറിഞ്ഞ് ഹിമാചലിൽ നിന്ന് വയനാട്ടിലെത്തിയ രണ്ട് സഹോദരങ്ങളും സഹോദരിയുടെ മകൻ അങ്കുഷും പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടാണ് ഇങ്ങിനെ ഒരു ദുരന്തമുണ്ടായതും അമ്മാവൻ അതിൽ അകപ്പെട്ടെന്നതും കാംഗ്ര ജില്ലാ കലക്ടറേറ്റിൽ നിന്ന് ഫോണിലൂടെ അറിയിക്കുന്നത്. ഇതിന് പിന്നാലെ തങ്ങൾ ഇങ്ങോട്ട് പുറപ്പെട്ടെന്നും അങ്കുഷ് പറഞ്ഞു. വയനാട്ടിലെത്തിയ കുടുംബം മുഖ്യമന്ത്രി വി.ഡി സതീശൻ, റവന്യൂ മന്ത്രി എ.പി അനിൽകുമാർ, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവരെ നേരിൽ കണ്ടു. പ്രിയങ്ക ഗാന്ധി എം.പി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൂർണ പിന്തുണ സംസ്ഥാന സർക്കാരും എം.പിയും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.
ഫ്രാൻസിൽ എം.എസ്.സി അഗ്രികൾച്ചർ പഠിക്കുന്ന വിശാഖ റാണ മകളും പി.എച്ച്.ഡി വിദ്യാർഥി ഹിമാൻഷു റാണ മകനുമാണ്. ഇന്നലെയും ദുരന്തഭൂമിയിൽ വിക്രമിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ. മലയിടിച്ചിലിൽ കണാതായ ബിഹാർ സ്വദേശി മുഹമ്മദ് ഇംറാന്റെ ബന്ധുക്കളും ഇന്നലെ ദുരന്തഭൂമിയിലെത്തി. ഇവരുട കൺമുന്നിലാണ് സോൺ മൂന്നിൽ നിന്നും മുഹമ്മദ് ഇംറാന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.
സഹോദരൻ അർഷദ് അലിയും സഹോദരിയുമടങ്ങിയ ബന്ധുക്കൾ ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് അലമുറയിട്ട് കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."