നവകേരള യാത്രക്കിടെ 'രക്ഷാപ്രവർത്തനം'; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; അഞ്ച് പൊലിസുകാർക്ക് സസ്പെൻഷൻ സാധ്യത
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ചുപേരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ് എന്നിവരെ മാത്രമാണ് പ്രതി ചേർത്തിരുന്നത്. എന്നാൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ പൊലിസുകാരായ വിപിൻ, അരുൺ, ഷൈജു എന്നിവരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി അനിൽകുമാർ, രണ്ടാം പ്രതി എസ്. സന്ദീപ് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ മുന്നിലെത്തുന്നത്. വി.ഐ.പി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നാണ് പ്രതികളുടെ വാദം. കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്തതായി മുൻകൂർ ജാമ്യഹരജിയിൽ ഗൺമാൻമാർ ബോധിപ്പിച്ചു. ഇസ്സെഡ് പ്ലസ് (Z+) സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ആദ്യ അന്വേഷണ റിപ്പോർട്ടിലും തങ്ങൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഒളിവിൽ പോകുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യില്ലെന്നും ഹരജിയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് ആവശ്യം.
എന്നാൽ കേസിൽ വകുപ്പുതല നടപടി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗൺമാൻ അനിൽകുമാർ, എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരുൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
എന്നാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർക്കാൻ പരാതിക്കാരായ തോമസ് കെ. തോമസ് എം.എൽ.എ, അഡ്വ. അജയ് ജുവൽ കുര്യാക്കോസ് എന്നിവർ കേസിൽ കക്ഷിചേരും. വരും മണിക്കൂറുകളിൽ വകുപ്പുതല നടപടിയും കോടതി നിലപാടും പുറത്തുവരുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകും.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർക്ക് റിപ്പോർട്ട് നൽകി. ഇ- മെയിൽ വഴി കൈമാറിയ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ മർദ്ദിച്ചത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയാതായാണ് സൂചന. റിപ്പോർട്ട് പൊലിസ് മേധാവി പരിശോധിച്ചിട്ടില്ലെന്നാണ് വിവരം.
പ്രതിഷേധക്കാരെ ലോക്കൽ പൊലിസ് നേരത്തെ തന്നെ സംഭവസ്ഥലത്തുനിന്ന് മാറ്റിയിരുന്നു. അതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലായിരുന്നു. സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ട ഉദ്യോഗസ്ഥർ, വി.ഐ.പി. വാഹനം കടന്നുപോയ ശേഷം വാഹനം നിർത്തിയിറങ്ങി പ്രതിഷേധക്കാരെ മർദിക്കുകയായിരുന്നു.
ലാത്തി ഉപയോഗിക്കാൻ അനുമതിയില്ലാത്ത ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചത്. അതിനാൽ ഇവർക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിയമപരമായി നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് അന്നത്തെ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഇടപെട്ട് തിരുത്തിയെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവിലെ ഇടക്കാല റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തന്റെ ഓഫീസിലെ ജീവനക്കാരെ പഴിചാരി എഡിജിപി എം.ആർ. അജിത് കുമാറും രംഗത്തെത്തിയിട്ടുണ്ട്.
'രേഖകൾ തിരുത്താൻ നിർദേശിച്ചിട്ടില്ല': കൈകഴുകി എഡിജിപി
അതേസമയം, കേസിലെ രേഖകൾ തിരുത്താൻ താൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്ന് എഡിജിപി എം.ആർ. അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക വിശദീകരണം നൽകി. തന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ആരെങ്കിലും കേസിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് എഡിജിപിയുടെ നിലപാട്.
"കേസിൽ ഇടപെടാൻ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഓഫീസിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ് എന്നും എഡിജിപി എം.ആർ. അജിത് കുമാർ പറയുന്നു.
യൂഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് എഡിജിപിയുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കേസ് അട്ടിമറിക്കാൻ എഡിജിപി കൃത്യമായ ഇടപെടൽ നടത്തിയെന്ന് കീഴുദ്യോഗസ്ഥർ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. മർദിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന നിർദേശം അവഗണിക്കപ്പെട്ടത് എഡിജിപിയുടെ നിർദേശപ്രകാരമാണെന്ന് അന്നത്തെ ഡിവൈഎസ്പിയും മൊഴി നൽകിയിട്ടുണ്ട്.
കേസ് അട്ടിമറിക്കാൻ ഫയലുകൾ തിരുത്താൻ ശ്രമിച്ച എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ പുനർമൊഴി പ്രത്യേക അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. ഇതിൽ ഉദ്യോഗസ്ഥർ എഡിജിപിക്കെതിരെ നിലപാട് എടുത്താൽ അത് അജിത് കുമാറിന് കടുത്ത തിരിച്ചടിയാകും.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനും കൂട്ടുനിന്ന ഡിവൈഎസ്പി അടക്കമുള്ളവർക്കുമെതിരെ ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടി ഉടൻ ഉണ്ടായേക്കും. നിലവിൽ രമേശ് ചെന്നിത്തല തലവനായുള്ള ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പുതല നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
A Special Investigation Team (SIT) has submitted an interim report to Kerala State Police Chief Ravada Azad Chandrasekhar, detailing that the assault on Youth Congress and KSU activists by the former Chief Minister’s gunmen during the Navakerala Yatra was a direct violation of police protocols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."