മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയന്റെ വസതി ഉൾപ്പെടെയുള്ള ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ നിർണായക വിവരങ്ങൾ പുറത്ത്. റെയ്ഡിനിടെ പിടിച്ചെടുത്ത പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയന്റെ സ്വകാര്യ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന കേസിൽ നിർണായകമാകുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
പരിശോധനകളുടെ തുടർച്ചയായി വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ വരും ദിവസങ്ങളിൽ ഇഡി കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരത്തെ വസതിയിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെടുത്തതായും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമം പെട്ടെന്നുണ്ടായതല്ല; ആസൂത്രിതമെന്ന് ഇഡി
റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ തലസ്ഥാനത്തുണ്ടായ സംഘർഷം പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്നും ഇഡി വ്യക്തമാക്കുന്നു. പരിശോധന തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു അക്രമം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ആസൂത്രകരെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇഡി ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.
കേന്ദ്ര ഏജൻസിക്കെതിരെ പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന നീക്കമാണിതെന്ന വിലയിരുത്തലിലാണ് ഇഡി. വരും ദിവസങ്ങളിൽ ഈ സംഭവത്തിലും ശക്തമായ നിയമനടപടികളിലേക്ക് കേന്ദ്ര ഏജൻസി നീങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."