സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ
അല്ലാഹുവിന്റെ കൽപ്പന നിറവേറ്റാനുള്ള സഹനവും ത്യാഗവും അന്തിമ വിജയം നൽകുമെന്നാണ് പെരുന്നാൾ നൽകുന്ന പാഠമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ക്ഷമയും സമർപ്പണവും പരമമായ വിജയതീരത്തേക്ക് അടുപ്പിക്കുമെന്നത് ഉൾക്കൊണ്ടാകണം നമ്മൾ ബലിപെരുന്നാൾ ആഘോഷിക്കേണ്ടത്.
ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ, പരലോക മോക്ഷം ലക്ഷ്യംവച്ചുള്ള ആഘോഷമായിരിക്കണം വിശ്വാസിയുടേത്. അല്ലാഹുവിലേക്ക് അടുക്കാനുള്ള ആത്മീയ വഴിയാണ് ഹജ്ജ്. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ തൂവെള്ള വസ്ത്രം ധരിച്ച്, ലബ്ബൈക്ക് ഉച്ചരിച്ച് ഹജ്ജാജികൾ ഒഴുകുന്നത് ഏകനാഥനിലേക്കാണ്. പാവനമായ ഹജ്ജ് യാത്ര പുതിയ അറിവുകളും തിരിച്ചറിവുകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. ഇത്തവണ ഹജ്ജിനു പോകാൻ കഴിയാതെ വീടുകളിൽ പെരുന്നാൾ ആഘോഷിക്കാൻ വിധിക്കപ്പെട്ടവരും പെരുന്നാളിന്റെ പൊരുളറിഞ്ഞ്, മനസിൽ രൂപപ്പെട്ട വിയോജിപ്പിന്റെയും വിവേചനത്തിന്റെയും മതിൽക്കെട്ടുകൾ ഇല്ലാതാക്കി അല്ലാഹുവിന്റെ പ്രീതി ലക്ഷ്യംവച്ച് ഈ ദിനം കഴിച്ചുകൂട്ടണം.
ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടങ്ങൾ പല സംസ്ഥാനങ്ങളിലും മുസ്‌ലിംകൾക്കെതിരേ കടുത്ത നിയമങ്ങൾ കൊണ്ടുവരികയാണ്. അനുഷ്ഠാനങ്ങൾക്ക് നിരോധനം പ്രഖ്യാപിക്കുകയും കായികമായ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നും കേൾക്കുന്ന ഇത്തരം സംഭവങ്ങൾ മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സഹനത്തോടെയും ത്യാഗത്തോടെയും ജീവിക്കുകയെന്നതായിരിക്കും നമ്മുടെ നിയോഗം. അതിനും അല്ലാഹു പുണ്യം നൽകും. ചരിത്രം പകർന്നുനൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട്, നമുക്ക് പ്രതിസന്ധികളെ മറികടക്കാമെന്നും തങ്ങൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."