സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹ പണമിടപാട് കേസിൽ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. റെയ്ഡിൽ ലഭിച്ച വിവരങ്ങളും പിടിച്ചെടുത്ത ബാങ്ക് രേഖകളും വിശദമായി വിശകലനം ചെയ്ത ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി സമൻസ് അയക്കുക.
വീണയ്ക്ക് പുറമെ സി.എം.ആർ.എൽ കമ്പനി എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, കമ്പനിയിലെ സാമ്പത്തിക-ഐ.ടി വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു. ഇതിൽ ഭൂരിഭാഗവും സി.എം.ആർ.എൽ കമ്പനിയുമായും ശശിധരൻ കർത്തയുടെ കുടുംബവുമായും ബന്ധപ്പെട്ടതാണ്.
വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുള്ള വ്യക്തിഗത അക്കൗണ്ടും ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഇ.ഡി നൽകുന്ന സൂചന.
2019-ൽ സി.എം.ആർ.എല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 130 കോടിയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ എക്സാലോജിക്കിന് സി.എം.ആർ.എൽ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മെന്റുകൾ നൽകിയതായി കണ്ടെത്തി.
കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്’ എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകി. ഈ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയവരുടെ ലിസ്റ്റിലുള്ള മറ്റ് രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം ഉടനെയുണ്ടാകില്ലെന്ന് ഇ.ഡി സൂചന നൽകി. എക്സാലോജിക്കുമായി ബന്ധപ്പെട്ട തട്ടിപ്പ് ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) സ്ഥിരീകരിച്ചിട്ടുള്ളതാണ്. നിലവിൽ ഈ പണം എങ്ങോട്ടൊക്കെയാണ് പോയതെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഈ കേസ് പൂർത്തിയായ ശേഷമേ ഡയറിയിലെ മറ്റ് പേരുകളിലേക്ക് ഇ.ഡി കടക്കൂ.
റെയ്ഡിനിടെയുണ്ടായ ആക്രമണം: ഗൂഢാലോചനയെന്ന് ഇ.ഡി
തിരുവനന്തപുരത്ത് പിണറായി വിജയന്റെയും വീണാ വിജയന്റെയും വീട്ടിൽ നടന്ന റെയ്ഡിനിടെയുണ്ടായ ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ഇ.ഡി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ കാറുകൾ തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും സി.ആർ.പി.എഫ് ജവാന്മാരും ഇ.ഡി ഉദ്യോഗസ്ഥരും കടുത്ത സംയമനം പാലിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ എക്സാലോജിക്കിന് പണം നൽകിയെന്ന കേസിൽ ഇ.ഡി അന്വേഷണം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സി.എം.ആർ.എൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഇ.ഡി അന്വേഷണം തടയണമെന്നാണ് ആവശ്യം. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
അപ്പീലിലെ പ്രധാന വാദങ്ങൾ
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (PMLA) അന്വേഷണത്തിന് സിംഗിൾ ബെഞ്ച് അനുമതി നൽകിയത് തെറ്റായ വിലയിരുത്തലിലാണ്. PMLA കേസ് രജിസ്റ്റർ ചെയ്യാൻ എഫ്.ഐ.ആർ (FIR) ആവശ്യമില്ലെന്ന കോടതി നിരീക്ഷണം ശരിയല്ല. ഹരജി വിധി പറയാനായി മാറ്റിയ ശേഷം എസ്.എഫ്.ഐ.ഒ (SFIO) നൽകിയ പരാതി കോടതി പരിഗണിച്ചത് തെറ്റാണ്. ഇ.ഡി സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലെ വസ്തുതകളെ ചോദ്യം ചെയ്യാനുള്ള അവസരം തങ്ങൾക്ക് നിഷേധിക്കപ്പെട്ടു.
The Enforcement Directorate (ED) is set to question Veena Vijayan, daughter of Kerala Chief Minister Pinarayi Vijayan, regarding a suspected money laundering case involving CMRL and her IT firm, Exalogic Solutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."