ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം
ബെംഗളൂരു: വി.ഐ.പി വാഹന വ്യൂഹത്തിനായി റോഡ് അടച്ചതിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വെെകിയതിൽ നടുറോഡിൽ യുവാവിന്റെ പ്രതിഷേധം. ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. അടിയന്തര സാഹചര്യമുണ്ടായിട്ടും വാഹനം തടഞ്ഞിട്ടതോടെ യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഓൾഡ് എയർപോർട്ട് റോഡ് കർണാടക ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായാണ് പൊലിസ് തടഞ്ഞത്. ഇതോടെ യുവാവും ഭാര്യയും അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിക്കിടുന്നു. ഭാര്യയെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നിട്ടും വാഹനം നീങ്ങാനാകാതെ വന്നതോടെയാണ് യുവാവ് കാറിൽ നിന്നിറങ്ങി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചത്.
അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിലും മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഏകദേശം 30 മിനിറ്റോളം പൊലിസ് റോഡ് അടച്ചത്.
ഭാര്യ കാറിനുള്ളിൽ കുടുങ്ങിയതും അടിയന്തരമായി ആശുപത്രിയിലെത്താൻ കഴിയാതിരുന്നതുമാണ് യുവാവിനെ പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വി.ഐ.പി യാത്രകൾക്കായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ വലിയ വിമർശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."