പരീക്ഷ ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓഫീസിൽ തീപിടിത്തം; ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസിന്റെ പരിസരത്ത് തീപിടിത്തം. ഡൽഹിയിലെ ഐ.ടി.ഒ മേഖലയിലെ സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ക്യാമ്പസിലാണ് സംഭവം. തീപിടുത്തത്തിൽ ആർക്കും പരുക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 9.37ഓടെയാണ് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. തുടർന്ന് എട്ട് അഗ്‌നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആദ്യം വികാസ് മാർഗിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഫീസിൽ തീപിടിച്ചന്നാണ് വിവരം ലഭിച്ചത്. പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു. തീപിടിത്തം ഉണ്ടായത് ഐ.ടി.ഒയിലെ എസ്.പി.എ ക്യാമ്പസിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സംഭവം ആശങ്കാജനകവും സംശയാസ്പദവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. നീറ്റ് ചോദ്യചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസുകളിൽ തീപിടുത്തമുണ്ടായെന്ന വാർത്ത വളരെ ആശങ്കാജനകമാണ്, ഇത് ഏറെ സംശയാസ്പദവുമാണ്, സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് പറഞ്ഞു.
അതേസമയം സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്‌കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്‌സിലൂടെ ആരോപിച്ചു.
ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചതായാണ് ആരോപണം. ഝാർഖണ്ഡിൽ നിന്നുള്ള സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി സെൻട്രൽ പബ്ലിക്‌പ്രൊക്യൂർമെന്റെ് പോർട്ടലിലെ രേഖകൾ പരിശോധിച്ച് പുറത്തുവിട്ട വിവരങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കരാർ ലഭിച്ച 'കോഎംപ്റ്റ്' എന്ന കമ്പനി മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പരീക്ഷാ പേപ്പറുകൾ സ്‌കാൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 'സി.ബി.എസ്ഇ യുടെ മേയ് 2025ലെ ടെണ്ടർ പ്രകാരം ഓട്ടോമാറ്റിക് റോബോട്ടിക് സ്‌കാനറുകൾ ഉപയോഗിച്ച്, 300 ഡി.പി.ഐ വ്യക്തതയിൽ വേണമായിരുന്നു ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്യാൻ. എന്നാൽ ആഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെണ്ടറിൽ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെട്ടു. സ്‌കാനറുകളുടെ നിലവാരം കുറക്കുകയും വ്യക്തത 200 ഡി.പി.ഐ ആയി നിശ്ചയിക്കുകയും ചെയ്തു' രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
300 ഡി.പി.ഐ നിലവാരത്തിൽ സ്‌കാൻ ചെയ്യേണ്ട വ്യവസ്ഥ പിന്നീട് മാറ്റിയെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ അറിയിച്ചു. സർക്കാർ നടപടികളോട് മറുപടി ആവശ്യപ്പെടാനുള്ള അവകാശം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."