ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ
അബുദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ. അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ആണ് റെസ്റ്റോറന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.
അബുദബിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008-ലെ നിയമം (2)-ന്റെയും അതുമായി ബന്ധപ്പെട്ട സുരക്ഷാ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സ്ഥാപനത്തിൽ മുൻപ് നടത്തിയ പരിശോധനകളിലും ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ ഫലപ്രദമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനോ മാനദണ്ഡങ്ങൾ പാലിക്കാനോ റെസ്റ്റോറന്റ് മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് അഡാഫ്‌സ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള അടിയന്തര ഭരണപരമായ ഈ നടപടി.
മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രം ഇളവ്
സ്ഥാപനം അടച്ചുപൂട്ടിയത് താൽക്കാലിക നടപടിയാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റിൽ കണ്ടെത്തിയ എല്ലാ നിയമലംഘനങ്ങളും പൂർണ്ണമായി പരിഹരിക്കുകയും, ഔദ്യോഗിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം പുനരാരംഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ഇനി റെസ്റ്റോറന്റ് തുറക്കാൻ അനുവദിക്കൂ.
ഇമാറാത്തിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നിരന്തരമായ ആനുകാലിക പരിശോധനകൾ തുടരുമെന്ന് അഡാഫ്‌സ ആവർത്തിച്ചു.
ഭക്ഷ്യ സ്ഥാപനങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം, ഗുണനിലവാരമില്ലാത്ത ഭക്ഷണം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിതരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. അബുദബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
Authorities in Abu Dhabi have closed Yummy Indian Bite restaurant after detecting food safety violations, reaffirming strict enforcement of public health standards across food establishments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."