പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി
നാഗ്‌പുർ: കേന്ദ്രസർക്കാരിന്റെ എണ്ണ-പാചകവാതക വിലക്കയറ്റ നയങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ നീക്കവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പുതിയ പ്രഖ്യാപനം. വിപണിയിൽ എൽപിജി സിലിണ്ടറുകളുടെ വില സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം കുതിച്ചുയരുന്നതിനിടെ, ഇതിന് പകരമായി 'എഥനോൾ അധിഷ്ഠിത സ്റ്റൗവുകൾ' ഉടൻ വിപണിയിലെത്തിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. നാഗ്‌പുരിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഈ പുതിയ പ്രഖ്യാപനം നടത്തിയത്.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ആഭ്യന്തര വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ്, ജനങ്ങളുടെ ശ്രദ്ധതിരിക്കാനും വിലക്കയറ്റത്തിന് ബദലായി എഥനോൾ സാങ്കേതികവിദ്യ അവതരിപ്പിക്കാനുമുള്ള ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.
അന്താരാഷ്ട്ര വിപണിയിലെ ഇറാൻ യുദ്ധ പശ്ചാത്തലവും അസംസ്‌കൃത എണ്ണയുടെ ലഭ്യതക്കുറവുമാണ് വാണിജ്യ സിലിണ്ടറുകളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ സ്ഥിരം ന്യായം. എന്നാൽ, ഈ ജനവിരുദ്ധ വിലക്കയറ്റത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പകരം പുതിയ പരീക്ഷണങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ് കേന്ദ്രമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
എൽപിജിയേക്കാൾ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണ് എഥനോൾ സ്റ്റൗവുകൾ എന്നാണ് മന്ത്രി ഗഡ്കരി അവകാശപ്പെടുന്നത്. കരിമ്പ്, ചോളം, മറ്റ് കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് വരുമാനം ലഭിക്കുമെന്നും എൽപിജി ഇറക്കുമതിക്കായി രാജ്യം വൻതോതിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
ഇന്ധന മിശ്രണത്തിലെ അവകാശവാദങ്ങൾ
പെട്രോളിലെ എഥനോൾ മിശ്രണം 2014-ൽ 1.5 ശതമാനമായിരുന്നത് 2025-ഓടെ 20 ശതമാനമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. വാഹനങ്ങൾക്ക് പിന്നാലെ രാജ്യത്തെ അടുക്കളകളും ഇനി എഥനോളിലേക്ക് മാറുന്നതോടെ ഊർജസ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ, നിലവിലുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കാനോ സബ്‌സിഡി പുനഃസ്ഥാപിക്കാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, പുതിയ സാങ്കേതികവിദ്യയുടെ പേര് പറഞ്ഞ് സാധാരണക്കാരെ വീണ്ടും പരീക്ഷണവസ്തുക്കളാക്കുകയാണോ എന്ന ചോദ്യവും ഇതിനകം ഉയർന്നു കഴിഞ്ഞു.
In a bid to counter public backlash over rising Liquefied Petroleum Gas (LPG) prices, the Central Government is reportedly shifting focus toward alternative energy sources. Union Minister Nitin Gadkari has introduced ethanol-run stoves as a cost-effective and eco-friendly substitute for traditional LPG cylinders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."