ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു | Escalating Gulf Conflict
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധപ്രതീതി ഉണര്‍ത്തി അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. പുലര്‍ച്ചെ ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് വാണിജ്യ വിമാന സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം കടുത്തത്. അമേരിക്കന്‍ ആക്രമണത്തിന് പകരമായി യു.എസ്-ഇസ്രായേല്‍ സഖ്യത്തിന്റെ 'പനായ'എന്ന കപ്പലിന് നേരെ മിസൈല്‍ തൊടുത്തതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു.
കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ നാശനഷ്ടം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന് വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഉതൈബി അറിയിച്ചു. മരണം ഉള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്‌തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും കുവൈത്തിലേക്ക് വരേണ്ട വിമാനങ്ങള്‍ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഇറാന്‍-യു.എസ് യുദ്ധ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന വിമാനത്താവളം തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്.
യു.എസ് കമാന്‍ഡ് ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം
അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ബഹ്‌റൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും, മേഖലയിലെ മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന യു.എസ് വ്യോമ-ഹെലികോപ്റ്റര്‍ താവളത്തിന് നേരെയും ഇറാന്റെ എയ്റോസ്പേസ് ഫോഴ്സ് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ഏതൊരു ആക്രമണത്തിനും അതിശക്തമായ മറുപടി നല്‍കുമെന്ന് ഞങ്ങള്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ തിരിച്ചടി അമേരിക്കയ്ക്ക് ഒരു പാഠമാകണം. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കന്‍ സൈന്യം അതിന് വലിയ വില നല്‍കേണ്ടിവരും- ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക
അതേസമയം, കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്‍ തൊടുത്ത മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്തതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈത്തിന് നേരെ വന്ന രണ്ട് മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തകരുകയും ബഹ്‌റൈന് നേരെ വന്നവ അമേരിക്കന്‍-ബഹ്‌റൈന്‍ സഖ്യസേന തകര്‍ക്കുകയുമായിരുന്നു.
ഇറാന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹോര്‍മുസ് കടലിടുക്കിലെ ക്വേഷം ദ്വീപിലുള്ള ഇറാന്റെ സൈനിക കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ അമേരിക്കയും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.
Summary: Iran launched drone and missile strikes targeting Passenger Terminal 1 (T1) at Kuwait International Airport, causing significant material damage and injuring several people. In response, Kuwait has suspended all commercial flights and diverted incoming traffic.
The conflict intensified after the U.S. military allegedly struck an Iranian oil tanker near the Strait of Hormuz. Iran’s Islamic Revolutionary Guard Corps (IRGC) retaliated by targeting an American-Zionist vessel named Panaya.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."