കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!
ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ക്ലബ് ഫുട്ബോൾ ടൂർണമെന്റായ എഎഫ്‌സി (AFC) വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ഉത്തരകൊറിയൻ ക്ലബ്ബായ നെയ്ഗോഹ്യാങ് വനിതാ എഫ്‌സി ചരിത്രം കുറിച്ചു. ഈ ചരിത്ര വിജയത്തിന് പിന്നാലെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കളിക്കാർക്കൊപ്പം വിജയം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
വീഡിയോയിൽ, ചരിത്രനേട്ടം സ്വന്തമാക്കിയ നെയ്ഗോഹ്യാങ് ക്ലബ്ബിലെ കളിക്കാരെ അഭിനന്ദിക്കുമ്പോൾ കിം ജോങ് ഉൻ മുഖത്ത് വലിയ പുഞ്ചിരിയോടെയാണ് നിൽക്കുന്നത്. എന്നാൽ തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ കണ്ട നിമിഷത്തിൽ വികാരാധീനരായി കണ്ണീരൊഴുക്കുന്ന താരങ്ങളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എഎഫ്‌സി വനിതാ ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ഉത്തരകൊറിയൻ ടീമാണ് നെയ്ഗോഹ്യാങ് എഫ്‌സി.
ദക്ഷിണ കൊറിയൻ മണ്ണിൽ ജപ്പാനെ വീഴ്ത്തി കിരീടം
കഴിഞ്ഞ എട്ട് വർഷത്തിനിടെ ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ആദ്യത്തെ ഉത്തരകൊറിയൻ കായിക ടീമെന്ന പ്രത്യേകതയോടെയാണ് നെയ്ഗോഹ്യാങ് ടൂർണമെന്റിനെത്തിയത്. ദക്ഷിണ കൊറിയൻ നഗരമായ സുവോണിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ ശക്തരായ ടോക്കിയോ വെർഡി ബെലേസയെ 1-0 ന് പരാജയപ്പെടുത്തിയാണ് അവർ കിരീടം ചൂടിയത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ കിം ക്യോങ് യോങ് നേടിയ തകർപ്പൻ ഗോളാണ് ഉത്തരകൊറിയൻ ക്ലബ്ബിന് ചരിത്ര വിജയം സമ്മാനിച്ചത്.
Kim Jong-un, AFC Kadınlar Şampiyonlar Ligi'ni kazanan ilk Kuzey Kore takımı olan Naegohyang Women's FC'yi tebrik etti. pic.twitter.com/8qPXhtqhVd
— BPT (@bpthaber) June 3, 2026
യഥാർത്ഥത്തിൽ ആദ്യ റൗണ്ടിൽ ഇതേ ജാപ്പനീസ് ടീമിനോട് 4-0 ന് തോറ്റ ചരിത്രമുണ്ടായിരുന്ന നെയ്ഗോഹ്യാങ്, ഫൈനലിൽ ശക്തമായ തിരിച്ചുവരവിലൂടെ പ്രതികാരം വീട്ടുകയായിരുന്നു. സെമി ഫൈനലിൽ അവർ ദക്ഷിണ കൊറിയൻ ക്ലബ്ബായ സുവോൺ എഫ്‌സി വനിതകളെ 2-1 നും പരാജയപ്പെടുത്തിയിരുന്നു.
ലക്ഷ്യം ഇനി അമേരിക്ക; നന്ദി പറഞ്ഞ് കോച്ച്
ഈ വമ്പൻ വിജയത്തോടെ അടുത്ത വർഷം മിയാമിയിൽ വെച്ച് നടക്കുന്ന ഫിഫ വനിതാ ചാമ്പ്യൻസ് കപ്പിൽ പങ്കെടുക്കാനും ഉത്തരകൊറിയൻ ക്ലബ് യോഗ്യത നേടി. ആറ് ഭൂഖണ്ഡങ്ങളിലെയും ചാമ്പ്യൻ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന വിശ്വവേദിയിലേക്ക് പോകും മുൻപ്, ടീമിന്റെ ഈ വിജയത്തിന് പിന്നിൽ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കരുതലാണെന്ന് പരിശീലകൻ റി യു ഇൽ പറഞ്ഞു.
"ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി ലോകത്തിലേക്ക് മുന്നേറുന്ന ഈ ചരിത്ര നിമിഷത്തിൽ ഞങ്ങളുടെ വികാരങ്ങൾ വിവരണാതീതമാണ്. ഈ വിജയത്തിന് ഞങ്ങളുടെ നേതാവ് കിം ജോങ് ഉന്നിന്റെ ഊഷ്മളമായ സ്നേഹത്തിനും കരുതലിനും വിശ്വാസത്തിനും നന്ദി പറയുന്നു. ഇനി ലോകത്തിലെ ഏറ്റവും മികച്ച ടീമുകളുമായി ഏറ്റുമുട്ടാനുള്ള പുതിയ വെല്ലുവിളികളാണ് ഞങ്ങൾക്ക് മുന്നിലുള്ളത്," അദ്ദേഹം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ, ചോദ്യം കേട്ട് ഇറങ്ങിപ്പോയി
ഫൈനലിന് ശേഷമുള്ള വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങളും അരങ്ങേറി. ദക്ഷിണ കൊറിയൻ റിപ്പോർട്ടർ ചോദ്യം ചോദിക്കുന്നതിനിടെ ഉത്തരകൊറിയയെ "വടക്കൻ വശം" (Northern Side) എന്ന് പരാമർശിച്ചതിൽ പ്രതിഷേധിച്ച് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റിയും ക്യാപ്റ്റൻ കിമ്മും വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. 'ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ' (DPRK) എന്നാണ് രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത്.
വിലക്കുകൾ മറികടന്ന് ദക്ഷിണ കൊറിയൻ മണ്ണിൽ ഉത്തരകൊറിയൻ ദേശീയ പതാകയുമായി താരങ്ങൾ നടത്തിയ വിജയാഘോഷം കാണാൻ ഏകദേശം 1,200 ഓളം വരുന്ന ദക്ഷിണ കൊറിയൻ ചിയറിംഗ് സ്ക്വാഡും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലും, വടക്കൻ കൊറിയൻ ക്ലബ്ബിന്റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് എക്സിൽ ആശംസകൾ നേർന്നു. "പന്ത് വൃത്താകൃതിയിലാണ്, നമ്മൾ വീണ്ടും കണ്ടുമുട്ടും. നിങ്ങളുടെ അടുത്ത വെല്ലുവിളികൾക്ക് ആശംസകൾ," എന്ന് അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."