ക്രിക്കറ്റിൽ പുതിയ കോമാളിത്തരം! AI വച്ച് കളിച്ച് ഒടുവിൽ നാണംകെട്ട് സഞ്ജീവ് ഗോയങ്കെ; സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി!
മാഞ്ചസ്റ്റർ: ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിലെ പ്രമുഖ ഫ്രാഞ്ചൈസിയായ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിന്റെ പുതിയ ജേഴ്‌സി പ്രകാശന വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഈ 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലെ ഗുരുതരമായ പിഴവുകളാണ് ക്രിക്കറ്റ് ആരാധകരെയും കായിക മാധ്യമങ്ങളെയും ചൊടിപ്പിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (LSG) ഉടമ സഞ്ജീവ് ഗോയങ്കയുടെ കീഴിലുള്ള ഗ്രൂപ്പാണ് ഈ ടീമിന്റെയും ഉടമകൾ.
മുമ്പ് 'മാഞ്ചസ്റ്റർ ഒറിജിനൽസ്' എന്നറിയപ്പെട്ടിരുന്ന ടീമിനെ സഞ്ജീവ് ഗോയങ്ക അടുത്തിടെയാണ് സ്വന്തമാക്കിയത്. തുടർന്ന് ടീമിന്റെ പേര് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് (MSG) എന്ന് പുനർനാമകരണം ചെയ്യുകയും പുതിയ ജേഴ്സി കിറ്റ് അവതരിപ്പിക്കുകയുമായിരുന്നു. "ശൈത്യകാലം മുഴുവൻ ഫുട്ബോളിനാൽ വിഭജിക്കപ്പെട്ട ഒരു നഗരം, നമ്മുടെ വേനൽക്കാലത്തിനായി ഐക്യത്തോടെ ഉയർന്നുവരുന്നു" എന്ന കുറിപ്പോടെയാണ് ടീമിന്റെ പുതിയ ജേഴ്‌സി വീഡിയോ എക്‌സിൽ പങ്കുവെച്ചത്.
വിചിത്രമായ രംഗങ്ങൾ; കൂട്ടച്ചിരിയായി വീഡിയോ
വീഡിയോയിലെ ക്രിക്കറ്റ് രംഗങ്ങൾ പ്രൊഫഷണൽ നിലവാരമില്ലാത്തതും ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്നതുമാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോയിൽ കാണുന്ന ചില വിചിത്രമായ പിഴവുകൾ ഇവയാണ്.
- പന്തില്ലാതെ പന്തെറിയുന്ന താരം: ദക്ഷിണാഫ്രിക്കൻ താരം ഐഡൻ മാർക്രാമിനോട് സാദൃശ്യമുള്ള ഒരു ബൗളർ ടെസ്റ്റ് ക്രിക്കറ്റിലെ വെള്ള വസ്ത്രം ധരിച്ച്, കയ്യിൽ പന്തില്ലാതെ പന്തെറിയാൻ ഓടിയടുക്കുന്നു.
- അമ്പയറുടെ അരികിലെ കീപ്പർ: ഹെൽമെറ്റ് ധരിച്ച വിക്കറ്റ് കീപ്പർ അമ്പയറുടെ തൊട്ടടുത്ത് വന്ന് നിൽക്കുന്ന അസംബന്ധമായ ദൃശ്യം.
- ഒരേ സമയം പല തരം കിറ്റുകൾ: മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിന്റെ പുതിയ കളർ ജേഴ്‌സി ധരിച്ച ബാറ്റ്‌സ്‌മാൻമാർ ഒരു വശത്ത് ബാറ്റ് ചെയ്യുമ്പോൾ, മറുവശത്ത് ടെസ്റ്റ് വസ്ത്രം ധരിച്ച കളിക്കാരെ കാണാം.
- മാറിക്കിടക്കുന്ന ടൂർണമെന്റ് ചിഹ്നങ്ങൾ:'ദി ഹണ്ട്രഡ്' ടൂർണമെന്റിന്റെ ജേഴ്‌സി പ്രദർശനത്തിൽ വിക്കറ്റിന് പിന്നിലെ പരസ്യപ്പലകകളിൽ കാണിച്ചിരിക്കുന്നത് ഏകദിന ലോകകപ്പിന്റെ ലോഗോകളാണ്.
"ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മോശം AI സ്ലോപ്പ്" - ബ്രിട്ടീഷ് മാധ്യമങ്ങൾ
ദി ഹണ്ട്രഡ് ടൂർണമെന്റിലേക്ക് ഐപിഎൽ ഉടമകളുടെ വരവിനെ പൂർണ്ണമായി അംഗീകരിക്കാത്ത ഇംഗ്ലീഷ് മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ഈ വീഡിയോ പുറത്തുവന്നതോടെ വിമർശനത്തിന്റെ മൂർച്ച കൂട്ടിയിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ടെലിഗ്രാഫ്' ഈ വീഡിയോയെ "അസംബന്ധം" എന്നും "ഇതുവരെ കണ്ടിട്ടില്ലാത്ത AI സ്ലോപ്പിന്റെ (മോശം AI നിർമ്മിതി) ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന്" എന്നുമാണ് വിശേഷിപ്പിച്ചത്. പ്രമുഖ ക്രിക്കറ്റ് മാധ്യമങ്ങളും ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
I was just thinking. Between Sanjiv Goenka's remarkable Meg "Canning" fumble seeing the light of day and this incredibly hilarious AI nonsense video going public, feel like Manchester Super Giants have a secretly pissed off insider. 😅 pic.twitter.com/Jf0S12LWJB
— Vinayakk (@vinayakkm) June 1, 2026
സ്വകാര്യവൽക്കരണത്തിനു ശേഷമുള്ള 'ദി ഹണ്ട്രഡ്' ടൂർണമെന്റിന്റെ ആദ്യ പതിപ്പ് ജൂലൈ 21-നാണ് ആരംഭിക്കുന്നത്. എന്നാൽ ടൂർണമെന്റ് തുടങ്ങും മുൻപ് തന്നെ, നിലവാരമില്ലാത്ത ഉള്ളടക്കം നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ നാണക്കേട് ഇരന്നുവാങ്ങിയ സഞ്ജീവ് ഗോയങ്കയ്ക്കും ഫ്രാഞ്ചൈസി മാനേജ്‌മെന്റിനും കടുത്ത ട്രോളുകളാണ് നേരിടേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."