ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം
ഷാർജ: ഷാർജയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടിൽ നിന്നും രണ്ട് വയസ്സുകാരനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെയും മാതാപിതാക്കൾക്ക് യുഎഇ അധികൃതർ ജാമ്യം അനുവദിച്ചു. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും നിലവിൽ ശിശുസംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കഴിഞ്ഞ ദിവസം കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്.
ഏകദേശം 10 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. യുഎഇ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾക്കും നിയമപരമായ ഉത്തരവാദിത്തമുള്ളതിനാലാണ് ഇന്ത്യൻ പ്രവാസികളായ ഇവരുടെ മാതാപിതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ജനിച്ച ഏക മകനെയാണ് ക്രൂരമായ ചതിയിലൂടെ നഷ്ടപ്പെട്ടതെന്ന് കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടികൾ കുട്ടിയെ സ്നേഹത്തോടെ അരികിലേക്ക് വിളിക്കുന്നതും, തുടർന്ന് ജനാലയിലൂടെ 14 മീറ്ററോളം താഴേക്ക് എറിയുന്നതും വ്യക്തമാണെന്ന് പിതാവ് വെളിപ്പെടുത്തി. സംഭവം യുഎഇയിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയിലും വളർത്തലിലും മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
A Sharjah court has granted bail to the parents of girls accused in the shocking infant murder case. The incident, involving a baby thrown from a building, sparked widespread concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."