'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു
വെസ്റ്റ്ബാങ്ക്/ഗസ്സ: ഉമ്മയോട് ചേര്‍ന്നു കിടക്കുകയായിരുന്നു അവന്‍ അന്നേരം. ആ ചൂട് പറ്റി ആ കവിളോട് ചേര്‍ന്ന്. അപ്പോഴാണ് ആ വെടിയുണ്ട അവന്റെ ജീവനെടുത്തത്. അവന്റെ തലയോട്ടി തുളച്ച്, സുന്ദരമായ അവന്റെ കുഞ്ഞുമുഖം തകര്‍ത്ത് ആ വെടിയുണ്ട അവന്റെ ഉമ്മയുടെ കവിള്‍ത്തടങ്ങളില്‍ തറച്ചു. ഇളെചോര കുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ഒരാള്‍ കൂടി.
വെസ്റ്റ്ബാങ്കിലാണ് കൈക്കുഞ്ഞിനെ ഇസ്റാഈല്‍ സേന വെടിവച്ചു കൊന്നത്. മാതാപിതാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴു മാസം പ്രായമായ സാം ഫഹദ് അബു ഹൈക്കല്‍ ആണ് കൊല്ലപ്പെട്ടത്. ഹെബ്രോണ്‍ നഗരത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയേയും മാതാപിതാക്കളെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഡോ. താരീഖ് ബര്‍ബറാവി പറഞ്ഞു.

സൈനികനു നേരെ പാഞ്ഞു വന്ന കാറിനു നേരെ വെടിവച്ചെന്നാണ് ഇസ്റാഈല്‍ സൈന്യം ഈ ക്രൂരതയെ ന്യായീകരിച്ചത്. ഒരു തവണയേ വെടിവച്ചുള്ളൂവെന്നും മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും അവര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. നിരപരാധികള്‍ക്കാണ് പരുക്കേറ്റതെന്നും അന്വേഷണം നടത്തുമെന്നും ഇസ്റാഈല്‍ സൈന്യം സമ്മതിച്ചു.
എന്നാല്‍ വാഹനത്തില്‍ യാത്ര ചെയ്യവെ തടഞ്ഞു നിര്‍ത്തി തങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി പറയുന്നു.
ഇസ്‌റാഈലി സൈനികരെയും വാഹനങ്ങളും കണ്ടപ്പോള്‍ കുടുംബം വാഹനം നിര്‍ത്തി. മുത്തശ്ശിയായ ഫെരിയാല്‍ അബു ഹൈക്കല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയൊച്ച കേട്ടപ്പോള്‍ ആദ്യം മുന്നറിയിപ്പ് വെടിവെപ്പാണെന്നാണ് തങ്ങള്‍ കരുതിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു വെടിയുണ്ട എന്റെ പേരക്കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറി. അവന്റെ മുഖവും തലയും കടന്ന് അവന്റെ അമ്മയുടെ കവിളില്‍ ചെന്നു തറച്ചു' ഫരിയാല്‍ പറഞ്ഞു.
അവന്‍ മരിച്ച വിവരം ഞങ്ങള്‍ ശനിയാഴ്ച വരെ അവന്റെ ഉമ്മയെ അറിയിച്ചിട്ടില്ല- അവര്‍ പറയുന്നു.
'ആശുപത്രിയിലായിരിക്കുമ്പോള്‍ അവള്‍ അവനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നാല്‍ അവളുടെ ആരോഗ്യസ്ഥിതിയും ഉണ്ടായേക്കാവുന്ന വലിയ മാനസികാഘാതവും ഭയന്ന് കുടുംബാംഗങ്ങള്‍ അവളോട് സത്യാവസ്ഥ മറച്ചുവെക്കുകയായിരുന്നു,' മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.
ഒരു സൈനികന്‍ വാഹനം നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. അത് ഞാന്‍ അനുസരിച്ചു- സമിന്റെ പിതാവ് ഫഹദ് അബു ഹൈക്കല്‍ പറഞ്ഞു. ബെത്ലഹേം സര്‍വ്വകലാശാലയിലെ ലക്ചററാണ് ഫഹദ്.
''സൈനികന്‍ എന്നോട് വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കാര്‍ നിര്‍ത്തി സ്റ്റിയറിംഗ് വീലിന്മേല്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു. അതിന് തൊട്ടുപിന്നാലെ അവര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു,'' അദ്ദേഹം
പറഞ്ഞു.
'' എന്നില്‍ നിന്ന് ഏകദേശം 10 മീറ്റര്‍ മാത്രം അകലെയായിരുന്നു സൈനികന്‍. അവന്‍ എന്നെയും കൂടെയുള്ള കുടുംബത്തേയും വ്യക്തമായി കണ്ടതാണ്' അദ്ദേഹം വേദനയോടെ കൂട്ടിച്ചേര്‍ത്തു.

''കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിട്ടുണ്ടായിരുന്നില്ല, നല്ല പകല്‍വെളിച്ചവുമായിരുന്നു, എല്ലാം വ്യക്തമായി കാണാമായിരുന്നു. അതൊരു കുടുംബമാണെന്ന് അവന്‍ കണ്ടില്ല എന്ന് പറയാന്‍ കഴിയില്ല.'
''ഞാന്‍ വണ്ടി നിര്‍ത്തിതിന് പിന്നാലെ അവര്‍ കാറിന് നേരെ വെടിവെക്കുകയായിരുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''അവിടെ ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നില്ല, തെരുവില്‍ കുറച്ചു സൈനികര്‍ നില്‍ക്കുന്നുണ്ടായിരുന്നു അത്രമാത്രം. ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി, തൊട്ടുപിന്നാലെ വെടിവെപ്പും ആരംഭിച്ചു,'' അദ്ദേഹം ആവര്‍ത്തിച്ചു.
സൈനികന്‍ തന്റെ ചെയ്തിക്ക് മറുപടി പറയണം. അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണവും ഉത്തരവാദിത്തവും ഇല്ലാതെ ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാടില്ല. എന്തായാലും, ഇതില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സംഭവം പരിശോധിച്ചുവരികയാണ്'' എന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടത്.
2023 ഒക്ടോബറില്‍ ഗസ്സ വംശഹത്യ ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി മാത്രം ഇസ്‌റാഈല്‍ സൈന്യവും കുടിയേറ്റക്കാരും ചേര്‍ന്ന് ചുരുങ്ങിയത് 240 കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയതായി കഴിഞ്ഞ മാസം യുഎന്‍ (UN) വ്യക്തമാക്കിയിരുന്നു.
ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇസ്‌റാഈല്‍ സൈനികര്‍ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂര്‍വ്വമാണ്. ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനയായ യേഷ് ദിന്‍ (Yesh Din) റിപ്പോര്‍ട്ട് അനുസരിച്ച്, 2016-നും 2024-നും ഇടയില്‍ സൈന്യത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ലഭിച്ച 2,427 പരാതികളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് സൈനികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഗസ്സയില്‍ വിവാഹ ചടങ്ങിനിടെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. കല്യാണ പന്തലിനു നേരെയാണ് ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ഗസ്സ സിറ്റിയിലാണ് സംഭവം. ശനിയാഴ്ചയാണ് ചടങ്ങു നടന്നത്. പന്തലിനു നേരെ ഒന്നിലധികം മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്റാഈല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് അല്‍ ശിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."