ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍
ന്യൂഡല്‍ഹി: രാവിലെ 10 മണിയോടെതന്നെ ജന്തര്‍ മന്ദറിലെ പ്രതിഷേധ സ്ഥലം യുവാക്കളാല്‍ നിറയാന്‍ തുടങ്ങിയിരുന്നു. അഭിജിത് ദിപ്‌കെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനില്‍ എത്തുന്നതിനുപകരം നേരിട്ട് സ്ഥലത്തെത്തുമെന്ന വാര്‍ത്തകേട്ടതോടെ പ്രതിഷേധക്കാര്‍ അവിടേക്ക് ഒഴുകിയെത്തി. എന്നാല്‍, അഭിജിത് എത്താതിരുന്നത് അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തുവെന്ന അഭ്യൂഹത്തിന് കാരണമായി.
കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് ഇതിനകം ജന്തര്‍ മന്ദറിലെത്തിയിരുന്നു. 11 മണിയായിട്ടും അഭിജിതിനെ കാണാതിരുന്നതോടെ സൗരവ് ദാസ് പൊലിസ് ഉദ്യോഗസ്ഥരോട് സംസാരിച്ചു. തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.
ഇതിനിടെ, വിമാനത്താവളത്തില്‍ നേരിട്ടെത്തിയ ഡല്‍ഹി പൊലിസ് അഭിജിതിനോട് റാലിക്ക് അനുമതിയുണ്ടെന്നും നേരിട്ട് ജന്തര്‍ മന്ദറിലേക്ക് പോകാനും ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍നിന്ന് അംബ്ദേകറുടെ ആത്മകഥ കൈയിലേന്തിയാണ് അദ്ദേഹം സമരസ്ഥലത്തേക്ക് എത്തിയത്. അഭിജിത് ജന്തര്‍ മന്ദറിലെത്തയതോടെ ജനക്കൂട്ടം ആരവങ്ങളോടെ എതിരേറ്റു. പാറ്റയുടെ മുഖംമൂടികള്‍ ധരിച്ചും പോസ്റ്ററുകളുമായി പ്രതിഷേധക്കാര്‍ ജയ്ഭീം വിളി മുഴക്കി. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും യുവപ്രൊഫഷനലുകളുമായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ ആഴ്ച മുഴുവന്‍ ഇന്ത്യയിലുടനീളമുള്ള നഗരങ്ങളില്‍ പ്രതിഷേധം നടത്തുകയും അടുത്ത ശനിയാഴ്ച ജന്തര്‍ മന്ദറില്‍ വീണ്ടും പ്രതിഷേധിക്കുകയും ചെയ്യുമെന്നായിരുന്നു അഭിജിതിന്റെ പ്രഖ്യാപനം. കഴിഞ്ഞ 10-12 വര്‍ഷമായി നമ്മള്‍ ഹിന്ദുമുസ്‌ലിം രാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അതില്‍ നിന്നെല്ലാം ആര്‍ക്കാണ് പ്രയോജനം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
അഭിജിത് വേദിയില്‍നിന്ന് ഇറങ്ങുമ്പോള്‍, പ്രതിഷേധക്കാര്‍ അദ്ദേഹത്തെ തോളില്‍ ഉയര്‍ത്തി ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു. തുടര്‍ന്ന് സമരക്കാര്‍ ചെറിയ കൂട്ടങ്ങളായി മുദ്രാവാക്യങ്ങളും പാട്ടുകളുമായി ജന്തര്‍ മന്ദര്‍ കീഴടക്കി. സമരത്തിന് ശേഷം താന്‍ വീട്ടിലേക്ക് മാതാപിതാക്കളെ കാണാന്‍ പോകുന്നതായി ദിപ്‌കെ എക്‌സില്‍ കുറിച്ചു. ഒരു വര്‍ഷമായി താന്‍ അവരെ കണ്ടിട്ടില്ല. കഴിഞ്ഞ 15 ദിവസമായി ഭീഷണിമൂലം അവര്‍ വീട്ടില്‍ നിന്നിറങ്ങാന്‍ പോലും കഴിയാതെ പ്രയാസപ്പെട്ട് കഴിയുകയാണ്. ഈ സമരം ട്രെയിലര്‍ മാത്രമാണെന്നും അഭിജിത് പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നടപടിയെടുക്കുന്നതിനു പകരം നാണമില്ലാത്ത ഇവര്‍ നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുമാണു ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഇവിടെനിന്നു ഞങ്ങളെ തുടച്ചുമാറ്റാനാവില്ല അഭിജിത് പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുക, കൃത്യമായ പരിശീലനത്തിനു ശേഷം മാത്രം വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റൈസേഷന്‍ നടപ്പാക്കുക, മണിപ്പൂരിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം സാധാരണനിലയിലെത്തിക്കുക, മത്സരപ്പരീക്ഷകളില്‍ നീതിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യുവാക്കള്‍ മുന്നോട്ടുവച്ചു.
കരുതലോടെ പൊലിസ്
കൊക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ കരുതലോടെയാണ് പൊലിസ് നീങ്ങിയത്. സംഘര്‍ഷമുണ്ടാകാതെ സമരം പൂര്‍ത്തിയാകാന്‍ പൊലിസ് വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതല യോഗത്തില്‍ സുരക്ഷാ സ്ഥിതി അവലോകനം ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് യൂനിറ്റുകളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറു പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. റാലിയെ എതിര്‍ക്കുന്നവര്‍ അവിടെയെത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രതിഷേധത്തിനിടെ ജന്തര്‍ മന്ദറില്‍ ചിലര്‍ ജയ്ശ്രീറാം വിളിച്ചെങ്കിലും പൊലിസ് ഉടനെ അവരെ അവിടെനിന്ന് പുറത്താക്കി.
hundreds of students and young professionals gathered at jantar mantar in delhi demanding the resignation of education minister dharmendra pradhan and reforms in the education and examination system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."