ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍
കൊല്ലം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ എന്ന വ്യാജേന പതിനായിരത്തോളം ബംഗ്ലാദേശികൾ വ്യാജരേഖകളുമായി കഴിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പൊലിസ് പിടികൂടിയതോടെയാണ് വ്യാജരേഖാ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
പിടിയിലായവരുടെ കൈവശം കേരളത്തിലെ മേല്‍വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കണ്ടെത്തി. വെറും 700 രൂപ നല്‍കിയാല്‍ ഒറിജിനല്‍ രേഖകളെപ്പോലെ തോന്നിക്കുന്ന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്ന് മുര്‍ഷിദാബാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെത്തുന്ന ഇവര്‍ ആദ്യം പ്രാഥമിക രേഖകള്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ തേടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുകയും പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാജരേഖ നിര്‍മാണത്തിന് പിന്നില്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ടെന്ന സൂചനകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയില്‍ പിടിയിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ച ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പുകളാണ് ഇവരുടെ യഥാര്‍ത്ഥ പൗരത്വം സ്ഥിരീകരിക്കാന്‍ സഹായിച്ചത്.
വര്‍ഷങ്ങള്‍ മുമ്പ് കേരളത്തിലെത്തിയ ചിലര്‍ പിന്നീട് ബന്ധുക്കളെയും ഇവിടെ എത്തിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ദീര്‍ഘകാലമായി താമസിക്കുന്ന നിരവധി പേരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംഭവം ദേശീയ സുരക്ഷാ തലത്തിലും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോ ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് കഴിയുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വ്യാപിപ്പിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചില വിദേശ പൗരന്മാര്‍ മടങ്ങിപ്പോകാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികളുടെ രേഖകള്‍ വ്യാപകമായി പരിശോധിച്ച് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Illegal immigrants from Bangladesh are using fake Aadhaar and ration cards in Kerala Learn about the 700-rupee document scam and security risks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."