എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!
ധർമ്മശാല: ഇന്ത്യൻ ബൗളിംഗ് നിരയെ അടിച്ചു പറത്തി അഫ്ഗാനിസ്താൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ്. ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെയാണ് ഗുർബാസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ധർമ്മശാലയിൽ മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് തന്റെ കരിയറിലെ ഒമ്പതാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി.
വെറും 51 പന്തിൽ നിന്നും 102 റൺസാണ് താരം അടിച്ചുകൂട്ടിയത്. 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ അഫ്ഗാൻ താരം 8 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. ഒടുവിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം കളം വിട്ടത്. മത്സരത്തിൽ വെറും 48 പന്തിൽ നിന്നുമാണ് ഗുർബാസ് മൂന്നക്കം കടന്നത്.
മൂന്ന് വമ്പന്മാരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്!
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് ഇതോടെ ഗുർബാസ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ എ.ബി. ഡിവില്ലിയേഴ്സ്, ജെയിംസ് ഫോക്നർ, മൈക്കൽ ബ്രേസ്വെൽ എന്നിവരുടെ റെക്കോർഡുകളാണ് ഗുർബാസ് ഒറ്റയടിക്ക് തകർത്തത്. ഈ മൂന്ന് താരങ്ങളും 57 പന്തിൽ നിന്നുമായിരുന്നു ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയിരുന്നത്.
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയാണ്. 2005-ൽ കാൺപൂരിൽ വെച്ച് 45 പന്തിൽ നിന്നുമായിരുന്നു അഫ്രീദി ഇന്ത്യക്കെതിരെ സെഞ്ച്വറി കുറിച്ചത്.
ലോകകപ്പ് ലക്ഷ്യമിട്ട് ഇരുടീമുകളും
കഴിഞ്ഞ ദിവസം നടന്ന ഏക ടെസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. എന്നാൽ ടെസ്റ്റിലെ തോൽവിക്ക് ഏകദിന പരമ്പരയിലൂടെ പകരം വീട്ടാനാണ് അഫ്ഗാൻ ലക്ഷ്യമിടുന്നത്.
2027-ലെ ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാൽ ഇരുടീമുകളും ഈ സീരീസിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."