മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ; ലോകകപ്പിൽ തഹ്‌സിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം
സാൻഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്ന ചരിത്ര നിമിഷത്തിനായി കായികപ്രേമികൾക്ക് ഇനിയും കാത്തിരിക്കണം. സ്വിറ്റ്‌സർലൻഡിനെതിരായ ഖത്തറിന്റെ ലോകകപ്പ് പോരാട്ടത്തിൽ മലയാളി യുവതാരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. സൂപ്പർ താരം ബ്രീൽ എംബോളോയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ, മത്സരത്തിന്റെ അധികസമയത്ത് നേടിയ ഗോളിൽ 1-1 ന് തളച്ച് ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷിദിന്റെയും ഷൈമയുടേയും മകനാണ് തഹ്‌സിൻ. ഖത്തർ ജേഴ്‌സിയിൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഈ കണ്ണൂർകാരൻ. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ പരിശീലകൻ ജുലെൻ ലോപ്‌റ്റേഗി പ്രഖ്യാപിച്ച പകരക്കാരുടെ പട്ടികയിൽ തഹ്‌സിന്റെ പേര് കണ്ടതോടെ ആകാംഷയേറിയെങ്കിലും അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർക്കാണ് കോച്ച് പകരക്കാരായി ഇറങ്ങാൻ അവസരം നൽകിയത്.
ഖത്തറിന്റെ അണ്ടർ-16, 17, 19 ടീമുകളിലൂടെ വളർന്ന തഹ്‌സിൻ, 2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ദേശീയ സീനിയർ ടീമിൽ അരങ്ങേറിയത്. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനായി കളിക്കുന്ന താരം, ഖത്തറിലെ ടോപ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്.
മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആക്രമിച്ചു കളിച്ച സ്വിറ്റ്‌സർലൻഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ സ്വിസ് പടയുടെ അഞ്ചോളം തകർപ്പൻ ഗോള ശ്രമങ്ങളാണ് ഖത്തർ ഗോൾകീപ്പർ മഹമ്മൂദ് അബുനാദ വിഫലമാക്കിയത്. 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോ സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റിൽ ഡാൻ എൻഡോയെയ്ക്ക് ലീഡ് ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും പന്ത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി സ്വിസ് നിര മടങ്ങി.
രണ്ടാം പകുതിയിലും സ്വിറ്റ്‌സർലൻഡ് കളം നിറഞ്ഞെങ്കിലും ലീഡ് ഉയർത്താനായില്ല. മത്സരത്തിന്റെ 78-ാം മിനിറ്റിൽ എഡ്മിൽസൻ ജൂനിയറിന്റെ ക്രോസിൽ നിന്ന് അലാൽദീൻ നടത്തിയ ശ്രമത്തിലൂടെ ഖത്തർ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒടുവിൽ സ്വിസ് കോട്ട തകർത്ത് ഇഞ്ചുറി ടൈമിൽ ഖത്തർ കാത്തിരുന്ന സമനില ഗോൾ നേടി. ക്യാപ്റ്റൻ ബൗലേം ഖൗഖിയാണ് ടീമിന്റെ രക്ഷകനായത്. ഈ ഗോളോടെ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ സമനിലയിൽ തളച്ച ഖത്തർ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ പോയിന്റും കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."