ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ഏഴ് പേരെ പൊലിസ് പിടികൂടി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കുൽതാലിയിലാണ് ദാരുണമായ സംഭവം നടന്നത്. പിടിയിലായവരിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല.
കേരളത്തിൽ തന്നോടൊപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് കുൽതാലിയിലെത്തിയതെന്ന് ബരുയിപൂർ സബ് ഡിവിഷൻ സീനിയർ പൊലിസ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 9-നായിരുന്നു സംഭവം.
കുൽതാലിയിലെ സൻകിജഹാൻ പ്രദേശത്തുള്ള സഹപ്രവർത്തകന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. കൊല്ലപ്പെട്ട ദിവസം യുവാവ് രാവിലെ സമീപത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പോയതായിരുന്നു. എന്നാൽ പ്രദേശത്തെ വഴികൾ പരിചയമില്ലാത്തതിനാൽ ഇയാൾക്ക് വഴിതെറ്റി മറ്റൊരിടത്ത് എത്തിപ്പെട്ടു.
ബംഗാളി ഭാഷ അറിയാത്തതിനാൽ നാട്ടുകാരുമായി ആശയവിനിമയം നടത്താൻ യുവാവിന് സാധിച്ചില്ല. അപരിചിതനായ ഒരാൾ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട് സംശയം തോന്നിയ ഗ്രാമീണർ ഇയാളെ ചോദ്യം ചെയ്യുകയും തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ യുവാവ് കള്ളനാണെന്ന് തെറ്റിദ്ധരിച്ച ആൾക്കൂട്ടം ഇയാളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികൾ മർദ്ദിച്ചതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, യുവാവ് ഒരു ഗർഭിണിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ചില ഗ്രാമീണർ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
ക്രൂരമായി മർദ്ദനമേറ്റ ഒരു യുവാവ് വഴിയിൽ കിടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സ്ഥലത്തെത്തുന്നത്. ഉടൻ തന്നെ ഇയാളെ ജയ്‌നഗർ-കുൽതാലി റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടക്കത്തിൽ യുവാവിന്റെ മരണകാരണം എന്താണെന്ന് പൊലിസിന് വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട്, ഒരു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഈ ദൃശ്യങ്ങൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ദൃശ്യങ്ങളിലുള്ളത് മരിച്ച മലയാളി യുവാവ് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ പൊലിസ് ശക്തമായ നടപടികളിലേക്ക് കടക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
A 23-year-old youth from Kerala was brutally beaten to death by a mob in West Bengal's Jhargram district after being suspected of theft. The victim had traveled to the state for work. Following the incident, local police arrested seven individuals, including minors, in connection with the lynching.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."