"ഞാൻ പുരുഷവിരോധിയല്ല, ഇത് സ്ത്രീകളുടെ അവകാശം"; 'പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് അവരുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
അധികാരത്തിലേറി ഒരു മാസം തികയും മുൻപ് തന്നെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ സർക്കാരിന് വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്കകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഭാവിയിൽ ഈ പദ്ധതിക്കുള്ള തുക സർക്കാർ നൽകേണ്ടതില്ലെന്ന് കെഎസ്ആർടിസി തന്നെ പറയുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് യാത്രാ ആനുകൂല്യം നൽകുന്നത് വഴി വലിയ സാമൂഹിക-സാമ്പത്തിക പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക അവരുടെ സമ്പാദ്യമായി മാറും. മെൻസ് അസോസിയേഷന്റെ പ്രതിഷേധങ്ങളെ പരാമർശിച്ച മുഖ്യമന്ത്രി, താൻ പുരുഷവിരോധിയല്ലെന്നും ചിരിയോടെ ഓർമ്മിപ്പിച്ചു. പ്രസംഗത്തിനിടെ പുരുഷന്മാരുടെ യാത്രാ സൗജന്യത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ശ്രദ്ധേയമായി.
"സ്ത്രീകൾക്ക് സൗജന്യം നൽകിയാൽ അത് സമ്പാദ്യമാകും, ആ പണം വീട്ടിലെത്തും. എന്നാൽ പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല. അത് എവിടെപ്പോകുമെന്ന് എല്ലാവർക്കും അറിയാം." യാത്രക്കൂലി ഇനത്തിൽ ലാഭിക്കുന്ന പണം എന്ത് ചെയ്യണമെന്ന് സ്ത്രീകൾ കൃത്യമായി തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി സർക്കാർ 800 കോടി രൂപയാണ് നീക്കിവെക്കുന്നത്.
കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ഗതാഗത മന്ത്രിയിലും അദ്ദേഹത്തിന്റെ ടീമിലും പൂർണ്ണ വിശ്വാസമുണ്ട്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മറ്റ് പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും, കുറച്ചുനാൾ കഴിയുമ്പോൾ പദ്ധതിക്കാവശ്യമായ പണം കെഎസ്ആർടിസി തന്നെ സ്വന്തമായി കണ്ടെത്തുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റ് വരെ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിൽ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിലും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നു.
പദ്ധതിയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ
ആർക്കൊക്കെ ലഭ്യമാകും?: പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം.
ഏതൊക്കെ ബസുകളിൽ?: കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം.
ബസുകൾ എങ്ങനെ തിരിച്ചറിയാം?: സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളിൽ 'പ്രിയദർശിനി' എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.
'സീറോ ടിക്കറ്റ്' നിർബന്ധം: യാത്ര സൗജന്യമാണെങ്കിലും ബസിൽ കയറുന്നവർ കണ്ടക്ടറിൽ നിന്നും 'സീറോ ടിക്കറ്റ്' കൈപ്പറ്റേണ്ടത് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്ത യാത്രികരിൽ നിന്നും 500 രൂപ പിഴ ഈടാക്കും.
സൗജന്യ യാത്ര ലഭിക്കുന്ന 7 വിഭാഗം ബസുകൾ
ഓർഡിനറി (Ordinary)
സിറ്റി ഓർഡിനറി (City Ordinary)
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (Limited Stop Ordinary)
ടൗൺ ടു ടൗൺ (Town to Town)
ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (Fair Stage Limited Stop Ordinary)
പോയിന്റ് ടു പോയിന്റ് ഓർഡിനറി (Point to Point Ordinary)
ഗ്രാമവണ്ടി (Gramavandi)
പൊതുഗതാഗത സംവിധാനങ്ങളെ സാധാരണക്കാരായ സ്ത്രീകൾക്ക് കൂടുതൽ പ്രാപ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
kerala opposition leader v.d. satheesan inaugurated the 'priyadarshini' project, emphasizing that advocating for women's empowerment and rights should not be misunderstood as being against men.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."