സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനും കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ അതിവേഗം വർധിച്ചുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 135 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ പകുതിയിലധികം കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്; 68 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്.
ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ 'കൊക്കോഗ്രീൻ' എന്ന ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഒടുവിൽ അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് ഈ കടയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് അപകടകരമായ രീതിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ജില്ലയിൽ ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മലപ്പുറം ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
a seven-year-old boy who was undergoing treatment for a shigella bacterial infection has passed away in kozhikode. this marks another tragic casualty of the disease in the state, prompting health officials to issue warnings and urge the public to maintain strict hygiene practices and consume only safe, chlorinated water to prevent further spread.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."