പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയെ പൂർണ്ണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട പദ്ധതിയാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളും തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി ഇത്തരം പദ്ധതികൾ ഭാഗികമായോ പൂർണ്ണമായോ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനനുസരിച്ച് ഈ പദ്ധതിയുടെ വ്യാപ്തി കൂടുതൽ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, നിലവിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ജോലിക്കായും കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും പുറത്തിറങ്ങുന്ന സാഹചര്യമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സ്ത്രീകൾക്കായി ഇങ്ങനെയൊരു സംവിധാനം യു.ഡി.എഫ് സർക്കാർ ഒരുക്കിയത് അഭിനന്ദനാർഹമാണ്. പദ്ധതിക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നതായും ഇത് ദീർഘകാലം തുടരാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി വരെ ചിലപ്പോൾ ഭയാശങ്കകളോ പ്രതീക്ഷയില്ലായ്മയോ അവരിൽ നിഴലിച്ചിട്ടുണ്ടാകാം. എന്നാൽ ഇന്ന് ഉണർന്നു കാണുന്ന കാഴ്ചകളിലൂടെ അവർക്ക് ലഭിക്കുന്ന സന്ദേശം പുതിയൊരു സ്വപ്നത്തിന്റെ തുടക്കമാണ്. സ്ത്രീകളിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകും എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.
ഗതാഗത മേഖലയേക്കാൾ സാമ്പത്തിക കാര്യങ്ങളിൽ ഏറെ വൈദഗ്ധ്യമുള്ള വ്യക്തിയാണ് സി.പി. ജോൺ എന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയും സി.പി. ജോണും ചേർന്ന് ഈ പദ്ധതിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള മാനസിക കരുത്ത് കാട്ടുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ രാഷ്ട്രീയ ഇടപെടലുകളും ട്രേഡ് യൂണിയനുകളെയുമെല്ലാം ഒത്തൊരുമയോടെ കൊണ്ടുപോയി, ജനങ്ങളിലേക്ക് ഈ ലോജിസ്റ്റിക്സ് സേവനം എത്തിക്കേണ്ട ചുമതല ആരും മറക്കരുത്.
പദ്ധതിയിൽ ന്യൂനതകൾ കണ്ടെത്തുന്ന ഒരു വിഭാഗം അതിനെതിരെ ശബ്ദമുയർത്തിയേക്കാം. എന്നാൽ സർക്കാർ ആ തെറ്റുകൾ തിരുത്താൻ തയ്യാറാകുമ്പോൾ, അതിന് കൂട്ടുനിൽക്കുന്ന ഒരു 'തിരുത്തൽ ശക്തി'യായി മാറാൻ പ്രതിപക്ഷവും തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Union Minister Suresh Gopi has welcomed the 'Priyadarshini' free travel scheme, stating that it marks the beginning of new dreams and opportunities for women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."