നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി
സ്വീഡന്റെ മണ്ണിൽ ജനിച്ചുവളർന്ന 22കാരനായ യാസിൻ അയാരി, ലോകകപ്പ് വേദിയിൽ സ്വീഡിഷ് ജേഴ്‌സിയണിഞ്ഞ് തുണീഷ്യയുടെ നെഞ്ചിലേക്ക് ആദ്യ ഗോൾ തൊടുക്കുമ്പോൾ ഗാലറി ആർത്തുവിളിക്കുകയായിരുന്നു. എന്നാൽ, ആവേശം വാനോളമുയർന്ന ആ നിമിഷത്തിൽ അയാരി മാത്രം ശാന്തനായിരുന്നു. കൈകൾ കൂപ്പി, തലതാഴ്ത്തി അവൻ തുണീഷ്യൻ ഫുട്‌ബോൾ പ്രേമികളോട് മാപ്പുചോദിച്ചു. മൈതാനത്തെ ആ വികാരനിർഭരമായ നിമിഷം ലോകമെമ്പടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചിൽ തൊട്ടു. തന്റെ വേരുകളോടുള്ള, സ്വന്തം പാരമ്പര്യത്തോടുള്ള ആദരവായിരുന്നു അയാരിയുടെ ആ നിശബ്ദത.
വേരുകൾ തുണീഷ്യയിൽ, ജീവിതം സ്വീഡനിൽ
സ്വീഡനിലെ സോൽനയിലാണ് യാസിൻ ജനിച്ചതെങ്കിലും, അവന്റെ രക്തത്തിൽ തുണീഷ്യയുണ്ടായിരുന്നു. അച്ഛൻ അസൂസ് അയാരി ഒരു തുണീഷ്യക്കാരനാണ്. സ്വീഡന്റെ യൂത്ത് ടീമുകളിലൂടെ വളർന്നുവന്ന യാസിന്, 2022 ലോകകപ്പിന് തൊട്ടുമുമ്പ് തുണീഷ്യൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ വലിയ അവസരം ലഭിച്ചിരുന്നു. എന്നാൽ, താൻ ജനിച്ചുവളർന്ന രാജ്യത്തോടുള്ള കടപ്പാട് ഓർത്ത് അവൻ ആ ഓഫർ സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
മകന്റെ ഈ തീരുമാനത്തെക്കുറിച്ച് അച്ഛൻ അസൂസ് അയാരി സ്വീഡിഷ് പത്രമായ അഫ്‌തോൺബ്ലാഡറ്റിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'അവൻ സ്വീഡന് വേണ്ടി കളിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. തന്നെ ഇത്രയും കാലം പോറ്റി വളർത്തിയ, എല്ലാ നിലയിലും കൂടെനിന്ന ഒരു രാജ്യത്തിന് അവൻ തിരിച്ചുനൽകുന്ന കടപ്പാടായിരിക്കണം അവന്റെ കളി.'
കടുത്ത മത്സരത്തിനിടയിലും തുണീഷ്യൻ കോച്ച് സാബ്രി ലമൂഷിയും യാസിനെ പിന്തുണയ്ക്കാൻ മറന്നില്ല. 'എനിക്ക് അവനെയും അവന്റെ സഹോദരനെയും നന്നായി അറിയാം. അവൻ എടുത്ത തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവൻ മികച്ചൊരു കളിക്കാരനാണ്. ഈ മത്സരത്തിന് ശേഷം അവന് എല്ലാവിധ ആശംസകളും നേരുന്നു,' എന്നായിരുന്നു മത്സരത്തിന് തലേന്ന് കോച്ചിന്റെ വാക്കുകൾ.
ഒടുവിൽ അണപൊട്ടിയാഴുകിയ സ്വീഡിഷ് വീര്യം!
മത്സരത്തിന്റെ ആദ്യ ഗോളിന് ശേഷം വികാരങ്ങൾ അടക്കിപ്പിടിച്ച അയാരിയെ അല്ല കളിയുടെ അവസാന സെക്കൻഡുകളിൽ ആരാധകർ കണ്ടത്. ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഒരു ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് തുണീഷ്യൻ വലയുടെ ഇടത് കോണിലേക്ക് തുളച്ചുകയറിയപ്പോൾ അയാരിക്ക് പിന്നെ സ്വയം നിയന്ത്രിക്കാനായില്ല.
ആദ്യ ഗോൾ: പാരമ്പര്യത്തോടുള്ള ആദരവ് (കൈകൂപ്പി മാപ്പ് അപേക്ഷിച്ചു)
രണ്ടാം ഗോൾ: സ്വീഡിഷ് ആരാധകർക്ക് മുന്നിലേക്ക് കാൽമുട്ടിൽ തെന്നിനീങ്ങി, കാതിൽ കൈചേർത്ത് വച്ചുള്ള അത്യുഗ്രൻ ആഘോഷം!
യാസിൻ അയാരിയുടെ ഇരട്ട ഗോളുകൾക്ക് പുറമെ അലക്‌സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറസ്, പകരക്കാരനായി വന്ന് വെറും 16 സെക്കൻഡിനുള്ളിൽ വലകുലുക്കിയ മാത്തിയാസ് വാൻബെർഗ് എന്നിവരും സ്‌കോർ ചെയ്തതോടെ സ്വീഡൻ 5-1 ന് തുണീഷ്യയെ തകർത്തെറിഞ്ഞു. ഈ വമ്പൻ ജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി സ്വീഡൻ തങ്ങളുടെ ലോകകപ്പ് കുതിപ്പ് ഗംഭീരമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."