മൃതദേഹം നാട്ടില്‍ കൊണ്ടുപോകേണ്ടെന്ന് എഴുതിവച്ച് ഒമാനില്‍ മലയാളി യുവാവ് ജീവനൊടുക്കി; ചര്‍ച്ചയായി പ്രവാസി മലയാളിയുടെ കുറിപ്പ്
മസ്‌കത്ത്: ഒമാനില്‍ മലയാളിയായ പ്രവാസി യുവാവ് ജീവനൊടുക്കി. കാസര്‍കോട് പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂര്‍ ഹൗസില്‍ ഹരീഷ് കുമാര്‍ (36) ആണ് മരിച്ചത്. ബുഅലിയില്‍ ഒരു ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ജലാന്‍ ബാനി ബൂഅലിയിലെ താമസസ്ഥലത്തുവച്ചാണ് ഹരീഷ് മരിച്ചത്.
പിതാവ്: മോഹനന്‍. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മൃതദേഹം നാട്ടില്‍ക്കൊണ്ടുപോകേണ്ടെന്ന് അറിയിച്ച് യുവാവ് എഴുതിതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി. 'അമ്മേ ബോഡി നാട്ടില്‍ കൊണ്ടുപോകേണ്ട, ഇവിടെ കോളേജില്‍ വല്ലോം പഠിക്കാന്‍ കൊടുത്തേര്' എന്നാണ് കുറിപ്പില്‍ എഴുതിയത്.
സംഭവം അറിയിച്ച് ഒമാനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകനായ ഇബ്രാഹീം ഒറ്റപ്പാലം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി. പ്രവാസികള്‍ അന്യ നാട്ടില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമാണ് കുറിപ്പിലൂടെ ഇബ്രാഹീം ഒറ്റപ്പാലം വരച്ചുകാട്ടുന്നത്.
ഇബ്രാഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
എന്നാലും എന്തിനാവും...?
താങ്ങാന്‍ കഴിയാത്ത അത്രയും വലിയൊരു സങ്കടക്കടല്‍ ഉള്ളില്‍ ഒതുക്കാന്‍ വയ്യാതെ ഒടുവില്‍ ശ്വാസം മുട്ടിപ്പോയതു കൊണ്ടാണോ അവനങ്ങനെ ചെയ്തത്? അതോ, ഒരു നിമിഷത്തെ ഇരുളടഞ്ഞ ആലോചനയില്‍ ജീവിതം തന്നെ അവസാനിപ്പിച്ചു കളയാന്‍ തോന്നിയതാണോ? അറിയില്ല... കുടുംബത്തിലെ പ്രാരാബ്ധങ്ങളോ, അതോ തൊഴിലിടത്തിലെ കനല്‍വഴികളോ? നമുക്കൊന്നിനും ഉത്തരമില്ല. പക്ഷെ, ഒടുവില്‍ അവന്റെ ചേതനയറ്റ ശരീരത്തിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടിക്കൂട്ടിയ നിലയില്‍ കണ്ടെടുത്ത ആ ഒരു തുണ്ട് കടലാസിലെ വരികള്‍... അത് എന്റെ ഉള്ളുലക്കുകയല്ല, മറിച്ച് നെഞ്ച് പിളര്‍ന്നു കളയുകയാണ് ചെയ്തത്.
വര്‍ഷങ്ങളായി പ്രവാസലോകത്തുണ്ട് ഞാന്‍. മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞുപോയ എത്രയോ പ്രവാസികളുടെ മരണങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തിരിക്കുന്നു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി, എത്രയോ പേരുടെ പെട്ടികള്‍ കണ്ണീരോടെ നാട്ടിലേക്ക് കയറ്റിവിട്ടിരിക്കുന്നു. ചിലരെയൊക്കെ ഈ മണലില്‍ തന്നെ മതാചാരപ്രകാരം മണ്ണോട് ചേര്‍ക്കാനും നേതൃത്വം നല്‍കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പ്രവാസി കുടുംബങ്ങളുടെ ഹൃദയം പൊട്ടിയുള്ള കരച്ചിലുകള്‍ കേട്ടിട്ടുണ്ട്, പലവിധത്തിലുള്ള മരണാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്‍
പലവട്ടം, അതെ... പലവട്ടം ഞാനാ കടലാസ് കഷ്ണം വീണ്ടും വീണ്ടും വായിച്ചു. വായിക്കുമ്പോഴൊക്കെ എന്റെ ഉള്ള് പിടയുകയായിരുന്നു, കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. താന്‍ മരിച്ചുകഴിഞ്ഞാല്‍ തന്റെ ഈ മൃതദേഹം എന്ത് ചെയ്യണമെന്ന് ഒരു മനുഷ്യന്‍ സ്വന്തം കൈപ്പടയില്‍ കടലാസില്‍ കുറിച്ചുവെക്കുക! എന്നിട്ട്, 'മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ കൊടുത്തേക്കാന്‍ അമ്മയോട് പറയണം' എന്ന് പോലും എഴുതിവെക്കാന്‍ അവന് എങ്ങനെ തോന്നിയിട്ടുണ്ടാകും? മരിക്കാന്‍ പോകുന്ന ആ അവസാന നിമിഷത്തിലും, ഒടുങ്ങിക്കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടണം എന്ന് ചിന്തിച്ച അവന്റെ ഉള്ളിലെ ആ സങ്കടത്തിന്റെ ആഴം എത്രയായിരുന്നിരിക്കണം?
ഇന്ന് പുലര്‍ച്ചെയാണ് എനിക്ക് ഒമാനിലെ 'ജാലാന്‍ ബനി ബു ആലി'യില്‍ നിന്നും ഒരു സ്വദേശിയുടെ വിളി വരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളി മരിച്ചുപോയി എന്നതായിരുന്നു ആ വാര്‍ത്ത. പെട്ടെന്ന് തന്നെ അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് സ്‌പോണ്‍സറുടെ അടുത്ത വിളിയും ഒപ്പം ഒരു വാട്‌സ്ആപ്പ് സന്ദേശവും എന്റെ ഫോണിലെത്തുന്നത്. 'ഇങ്ങനെയൊരു കുറിപ്പ് അവന്റെ പോക്കറ്റില്‍ നിന്നും കിട്ടിയിട്ടുണ്ട്, ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്?' എന്ന് ചോദിച്ചായിരുന്നു ആ അറബി എന്നെ വിളിച്ചത്. ആ കുടുംബത്തിന്റെ ഫോണ്‍ നമ്പറും എന്റെ കൈകളില്‍ തന്ന്, എല്ലാം ദൈവത്തെ ഓര്‍ത്ത് ഉചിതമായി കൈകാര്യം ചെയ്യാനും ആ സ്‌പോണ്‍സര്‍ എന്നെ ചുമതലപ്പെടുത്തി.
ആ അറബിയുടെ വിളി കട്ട് ചെയ്ത് ഞാന്‍ ഫോണിലേക്ക് നോക്കി. ആ വാട്‌സ്ആപ്പ് ചിത്രത്തില്‍ കണ്ട ആ വരികള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ നിന്നും മായുന്നില്ല. പ്രവാസം എന്നാല്‍ വെറും പണമുണ്ടാക്കല്‍ മാത്രമല്ലെന്നും, ചിലരുടെയെങ്കിലും ഉള്ളില്‍ തിളച്ചുമറിയുന്ന വലിയൊരു ഏകാന്തതയുടെയും നിസ്സഹായാവസ്ഥയുടെയും നരകമാണെന്നും ഈ ഒരു തുണ്ട് കടലാസ് എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഇനിയെങ്ങനെയാണ് ആ അമ്മയെ വിളിച്ച് ഞാനിത് പറയുക? എന്റെ ഉള്ള് ഇപ്പോഴും പിടയുകയാണ്.
English Summary: Harish Kumar (36), a native of Panathady, Kasaragod, was found dead in Jalan Bani Bu Ali, Oman. He had been working as a salesman at a shop in the area. He is the son of Mohanan and Jayshree. The KMC Cares Wing is coordinating the post-mortem procedures and legal formalities to repatriate his remains.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."