സ്വകാര്യ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; പുതിയ നിബന്ധനകൾ പുറത്തിറക്കി
ദുബൈ: യുഎഇയിലെ സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. രാജ്യത്ത് അതിവേഗം വളരുന്ന സ്വകാര്യ ആരോഗ്യ രംഗത്ത് ഇമാറാത്തികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, നിശ്ചയിച്ചിട്ടുള്ള വാർഷിക സ്വദേശിവൽക്കരണ ലക്ഷ്യത്തിന്റെ പകുതിയും ആരോഗ്യ മേഖലയിലെ പ്രത്യേക തസ്തികകളിൽ നിന്നായിരിക്കണം നികത്തേണ്ടതെന്ന് സർക്കാർ ഉത്തരവിട്ടു.
മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) സംയുക്തമായാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
നിലവിലെ നിയമപ്രകാരം 50-ഓ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിൽ വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ ലക്ഷ്യത്തിന്റെ പകുതിയും ബാക്കി വർഷാവസാനത്തോടെയും കൈവരിക്കണം.
പുതിയ മാറ്റം അനുസരിച്ച്, മൊത്തം ലക്ഷ്യമായ 2 ശതമാനം എന്നത് നിലനിൽക്കുമെങ്കിലും അതിലൂടെ നിയമിക്കുന്ന ജീവനക്കാരുടെ ഘടനയിൽ മാറ്റമുണ്ടാകും. 50% ലക്ഷ്യം ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ തുടങ്ങിയ പ്രത്യേക ആരോഗ്യ വിദഗ്ധരുടെ റോളുകൾക്കായി നീക്കിവെക്കണം. ബാക്കി 50% മറ്റ് വൈദഗ്ധ്യമുള്ള അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ നിന്ന് നികത്താം.
"കരിയർ വികസനം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പുനൽകുന്ന ഒന്നാണ് ആരോഗ്യ മേഖല. സ്വകാര്യ ആരോഗ്യ സേവനങ്ങളുടെ ദീർഘകാല സുസ്ഥിരതയ്ക്കും ഗുണനിലവാരത്തിനും ഇമാറാത്തികളുടെ പങ്കാളിത്തം അനിവാര്യമാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ പദ്ധതികൾ പുതുക്കിയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിലയിരുത്തണം." മാനവവിഭവ ശേഷി മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ ഫരീദ അൽ അലി വ്യക്തമാക്കി.
പുതിയ ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ 2027 മുതൽ മന്ത്രാലയം വിലയിരുത്തൽ നടത്തും. പ്രത്യേക ആരോഗ്യ തസ്തികകളിലും മറ്റ് വൈദഗ്ധ്യമുള്ള റോളുകളിലും ഇമാറാത്തികളുടെ തുല്യ വിഭജനം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ തങ്ങളുടെ ഒഴിവുകൾ യോഗ്യരായ ഇമാറാത്തികൾക്ക് കണ്ടെത്താനായി 'നഫീസ്' (Nafis) പ്ലാറ്റ്‌ഫോം വഴി പരസ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. 2025 അവസാനത്തെ കണക്കുകൾ പ്രകാരം യുഎഇയിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ 8,800-ലധികം ഇമാറാത്തി പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 82 ശതമാനവും സ്ത്രീകളാണ്. 2040 വരെയുള്ള നഫീസ് പ്രോഗ്രാമിന്റെ വിപുലീകരണ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് പുതിയ തീരുമാനം.
The UAE has introduced new regulations to strengthen Emiratisation in the private healthcare sector, aiming to increase the participation of Emirati professionals and support the country's workforce development goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."