'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് രംഗത്ത്. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് അടിയറവ് വെക്കുന്നതാണ് ധനമന്ത്രി കൂടിയായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതിക്കാണ് സർക്കാർ കളമൊരുക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷും ആരോപിച്ചു.
ലഹരി കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ തദ്ദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിൽ, നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാനാണ് ശ്രമിക്കുന്നത്. മദ്യത്തിനുണ്ടായിരുന്ന 250 ശതമാനം നികുതി 120 ശതമാനമായി വെട്ടിക്കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും വിലപ്പെട്ട ധാതുസമ്പത്തിനെയും സ്വകാര്യവൽക്കരിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണ് ബജറ്റിലുള്ളതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
"പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്ക് വിൽക്കാൻ വേണ്ടിയാണ് ധനമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത്. കോൺഗ്രസിന്റെ പരമ്പരാഗത നെഹ്റുവിയൻ സോഷ്യലിസത്തിന് പൂർണമായും വിരുദ്ധമാണ് പൊതുമേഖല വിറ്റഴിക്കാനുള്ള ഈ തീരുമാനം." എന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു
പാവപ്പെട്ടവരെയും വയോജനങ്ങളെയും പൂർണമായും അവഗണിക്കുന്നതാണ് ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ക്ഷേമ പെൻഷൻ വർധനയെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം മിണ്ടിയില്ല. ലൈഫ് ഭവനപദ്ധതി, കുടുംബശ്രീ എന്നിവയെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. ആരോഗ്യമേഖലയ്ക്കുള്ള വിഹിതത്തിൽ 1000 കോടി രൂപയുടെ കുറവ് വരുത്തി. പാവപ്പെട്ട രോഗികളുടെ ആശ്രയമായ കാരുണ്യ ഫണ്ടിൽ നിന്ന് 89 കോടി രൂപ വെട്ടിക്കുറച്ചു. ആയിരക്കണക്കിന് കോടി രൂപ ആവശ്യമുള്ള 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക്' വെറും 10 കോടി രൂപ മാത്രം മാറ്റിവെച്ച് സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണ് എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
മുൻപ് പ്രഖ്യാപിച്ച നിലപാടുകളിൽ നിന്ന് യുഡിഎഫ് സർക്കാർ ഒന്നിനുപുറകെ ഒന്നായി 'യു-ടേൺ' അടിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ പരിഹസിച്ചു. അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന കേന്ദ്രത്തിന്റെ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കാൻ സർക്കാർ ഇപ്പോൾ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ ബജറ്റിൽ ഒരക്ഷരം ഉരിയാടാൻ ധനമന്ത്രി തയ്യാറായില്ല. സർവകലാശാലകളിൽ നടക്കുന്ന കാവിവൽക്കരണത്തിന് യുഡിഎഫ് സർക്കാർ പൂർണമായും കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് സമാന്തര സർക്കാർ ചമഞ്ഞ് ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമ്പോൾ, 'താനൊന്നും അറിഞ്ഞില്ല' എന്ന വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നൽകുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ലീവ് സറണ്ടറും അട്ടിമറിച്ച ബജറ്റിൽ, യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒരു പദ്ധതി പോലുമില്ലെന്നും, ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളുടെ ആകെത്തുകയാണ് ഈ ബജറ്റെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
the opposition has strongly criticized the udf government, accusing it of presenting an anti-people budget and alleging that kerala's land, sky, and sea are being sold off to the adani group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."