ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റിന്മേൽ 22ന് തുടങ്ങിയ പൊതുചർച്ച ഇന്ന് അവസാനിക്കും. ഈ മാസം 19നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി സതീശൻ ബജറ്റ് സഭയിൽ അവതരിപ്പിച്ചത്. ഭരണപക്ഷം വികസനോന്മുഖ കഴ്ചപ്പാടുള്ള ബജറ്റാണിതെന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
കഴിഞ്ഞ രണ്ടു ദിവസത്തെ ചർച്ചയിൽ സർക്കാരിന്റെ സ്വകാര്യ നിക്ഷേപനയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കുമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ചൂടേറിയ ചർച്ചാവിഷയമായി. ഇന്ദിരാ ഗാരന്റിയും മറ്റു ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടി സർക്കാരിനെ പിന്തുണച്ചും കഴിഞ്ഞകാല ചെയ്തികളിലും കനത്ത തോൽവിയിലും ഇടതുപക്ഷത്തെ പ്രഹരിച്ച് ഭരണപക്ഷവും സഭാതലം കൊഴുപ്പിച്ചു. അവസാനദിനമായ ഇന്നും ചർച്ച ചൂടുപിടിക്കും. പുതുക്കിയ ബജറ്റിന്റെ ധനാഭ്യർഥന ചർച്ച 29, 30 തീയതികളിലാണ്. ജൂലൈ ഒന്നിന് ധനവിനിയോഗ ബിൽ പാസാക്കി സഭ പിരിയാനാണ് സാധ്യത.
ഇനി ഡെപ്യൂട്ടി സ്പീക്കർക്കും ശ്രദ്ധക്ഷണിക്കാം, സബ്മിഷൻ അവതരിപ്പിക്കാം
തിരുവനന്തപുരം: നിയമസഭയിൽ ഇനി മുതൽ ഡെപ്യൂട്ടി സ്പീക്കർക്കും സ്വന്തം മണ്ഡലത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ അവസരം. സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡെപ്യൂട്ടി സ്പീക്കർക്കും സംസാരിക്കാൻ അവസരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നടത്തിയ ഇടപെടലിനൊടുവിലാണ് ചരിത്രതീരുമാനം. തനിക്കു വേണ്ടി മാത്രമല്ലെന്നും വരാൻ പോകുന്ന ഡെപ്യൂട്ടി സ്പീക്കർമാർക്കു വേണ്ടി കൂടിയാണ് താൻ ഈ അവസരം ചോദിക്കുന്നതെന്നും ഷാനിമോൾ പറഞ്ഞു.
സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും വർഷത്തിൽ ഒരു തവണയേ ഡെപ്യൂട്ടി സ്പീക്കർക്ക് പ്രസംഗിക്കാൻ അവസരമുള്ളൂ. ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ചാണിത്. തിങ്കളാഴ്ച തന്റെ പ്രസംഗത്തിനു ശേഷമാണ് മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ സബ്മിഷനോ ശ്രദ്ധക്ഷണിക്കലോ അവതരിപ്പിക്കാനുള്ള അവസരം ഇല്ലെന്ന് ഷാനിമോൾ ചൂണ്ടിക്കാട്ടിയത്. എല്ലാ നിയമസഭാംഗങ്ങളെയും പോലെ, മണ്ഡലത്തിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡെപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കണമെന്ന ആവശ്യം ന്യായമാണെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ചർച്ചയിൽ പങ്കാളിയായില്ലെങ്കിലും പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചില്ല. തുടർന്ന്, സഭയുടെ പൊതുവികാരമാണെന്ന ധാരണയിൽ ഡപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കുന്നത് പരിഗണിക്കാമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."