തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്. ഇതിൽ മാറ്റംവരുത്തി ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് കൗൺസിൽ നിർദേശിച്ചത്. പരമ്പരാഗത തൊഴിൽമേഖലയിലും ക്ഷേമനിധി തൊഴിലാളികളുടെ കാര്യത്തിലും ചില പോരായ്മകൾ ഉണ്ടായെന്നാണ് സെക്രട്ടേറിയറ്റ് പറഞ്ഞത്. ഇത് ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്നത് ശരിയായ വിലയിരുത്തലല്ലെന്ന് കൗൺസിലിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. വൈക്കത്തെ പരാജയത്തിന് പ്രധാന കാരണം പരമ്പരാഗതമേഖലയിലെ അസംതൃപ്തിയാണ്. സർക്കാർ പരമ്പരാഗതമേഖലയെ അവഗണിച്ചെന്നും അവരെ പരിഗണിക്കുന്ന സമീപനമുണ്ടായില്ലെന്നും റിപ്പോർട്ടിൽ ചേർക്കണമെന്നും നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൃത്യമായി പറയണമെന്നായിരുന്നു തിരുത്തൽ. ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന പ്രചാരണ വാക്യംതന്നെ തെറ്റായിരുന്നു. സി.പി.എം അല്ലാതെ മറ്റാര് എന്നതാണ് ജനങ്ങൾക്ക് ബോധ്യമായത്. ഇടതുമുന്നണിയിൽ സി.പി.എം മാത്രമാണ് മത്സരിക്കുന്നതെന്ന രീതിയിലായി കാര്യങ്ങൾ. പിണറായി വിജയന്റെ ഒറ്റച്ചിത്രം പതിച്ച് നടത്തിയ പ്രചാരണ ബോർഡും പരാജയത്തിന് കാരണമായി. ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കൗൺസിൽ നിർദേശിച്ചു.
സ്ഥാനാർഥിനിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവുപറ്റിയെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഓരോ മണ്ഡലത്തിലെയും പരാജയം ചെറിയ വാചകത്തിൽ ഒതുക്കിയായിരുന്നു ആദ്യ റിപ്പോർട്ട്. ജില്ലാഘടകങ്ങളെ പരിഗണിക്കാതെ ഏകപക്ഷീയ സമീപനം സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായെന്നാണ് കൂട്ടിച്ചേർക്കൽ. ചടയമംഗലം, ചാത്തന്നൂർ, തൃശൂർ, കൊടുങ്ങല്ലൂർ, നാദാപുരം എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിനിർണയത്തിൽ പിഴവുണ്ടായെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."