കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്
കൊണ്ടോട്ടി: കരിപ്പൂർ പൊലിസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണം ദുരൂഹ സാഹചര്യത്തിൽ കാണാതായി. വിമാനത്താവള പരിസരത്തുനിന്നും മറ്റും കളഞ്ഞുകിട്ടി പൊതുജനങ്ങൾ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് അപ്രത്യക്ഷമായത്. സംഭവത്തിൽ കരിപ്പൂരിൽ നിന്ന് ഈയിടെ സ്ഥലംമാറിപ്പോയ മുൻ സർക്കിൾ ഇൻസ്പെക്ടർക്ക് (സിഐ) എതിരെ അന്വേഷണം നീളുന്നതായാണ് വിവരം.വിഷയം ഗൗരവമായി എടുത്ത ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി എഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തി ലോക്കറിലാണ് സൂക്ഷിക്കാറുള്ളത്. ഇത്തരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന നാല് പവന്റെ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മൽ, മോതിരം എന്നിവയടങ്ങുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. രേഖകളിൽ കൃത്യതയുണ്ടായിട്ടും ലോക്കറിലുണ്ടായിരുന്ന സ്വർണം എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ചാണ് പൊലിസ് അന്വേഷിക്കുന്നത്.
സംഭവം വിവാദമായതോടെ, കാണാതായ സ്വർണാഭരണങ്ങൾ രഹസ്യമായി തിരിച്ചേൽപിച്ച് കേസ് ഒതുക്കിതീർക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് നീക്കം നടക്കുന്നതായും സൂചനയുണ്ട്. കാണാതായെന്ന് സംശയിക്കുന്ന സമയത്ത് പൊലിസ് സ്റ്റേഷന്റെ പൂർണ ചുമതലയുണ്ടായിരുന്ന മുൻ സിഐയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
an investigation has been launched after 10 sovereigns of gold went missing from the karipur police station. suspicion has fallen on a circle inspector (ci) who was recently transferred from the station, and authorities are currently probing their involvement in the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."