ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി അപമാനിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ബിജെപി യുവമോർച്ച സംസ്ഥാന നിർവാഹക സമിതി അംഗമായ അനിൽ ശ്രീവാസ്തവ (അനിൽ പിപ്ര), ഇയാളുടെ കൂട്ടാളി എന്നിവർക്കെതിരെയാണ് സാഗർ പൊലിസ് കേസെടുത്തത്. സംഭവത്തിൽ ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രതിഷേധം ശക്തമാക്കി. 24 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലാണ് സംഭവം. ലക്ഷ്മി തിവാരി എന്ന രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ മെഡിക്കൽ ജീവനക്കാരോട് മോശമായി പെരുമാറാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയായ അനിൽ ശ്രീവാസ്തവ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചതെന്നും, ആശുപത്രിക്ക് പുറത്തിറങ്ങിയാൽ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും വനിതാ ഡോക്ടർ പരാതിയിൽ പറയുന്നു. നഴ്‌സിങ് ജീവനക്കാർക്ക് നേരെയും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഇരുവർക്കുമായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്, ഇവരെ ഉടൻ തന്നെ പിടികൂടും എന്ന് അഡീഷണൽ പൊലിസ് സൂപ്രണ്ട് നരേന്ദ്ര സോളങ്കി പറഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ പൊലിസിനെയും ആശുപത്രി അധികൃതരെയും വിവരമറിയിച്ചിട്ടും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഡോക്ടർമാർ ആരോപിച്ചു. പൊലിസ് എത്തുന്നതിന് മുമ്പ് തന്നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികളെ കാമ്പസിന് പുറത്തേക്ക് കൊണ്ടുപോയെന്നും, പിന്നീട് എത്തിയ പൊലിസ് കൃത്യമായ നടപടിയെടുക്കാതെ മടങ്ങുകയാണുണ്ടായതെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും ജോലി ബഹിഷ്‌കരിക്കുകയും ആശുപത്രിയുടെ പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇത് മണിക്കൂറുകളോളം രോഗികളെയും അവരുടെ ബന്ധുക്കളെയും ദുരിതത്തിലാക്കി.
A case has been registered against a Yuvamorcha leader following allegations of sexual harassment against a female doctor inside a hospital. In protest against the incident and demanding better security for healthcare professionals, doctors have warned of launching a statewide strike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."