മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്
അബുദബി: മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായി യുഎഇയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇത് സംബന്ധിച്ച 2026-ലെ 40-ാം നമ്പർ ഔദ്യോഗിക പ്രമേയം പുറപ്പെടുവിച്ചു.
അബുദബിയിലുടനീളമുള്ള എല്ലാ മനുഷ്യക്കടത്ത് കേസുകളും ഇനി മുതൽ ഈ പുതിയ പ്രത്യേക കോടതിയുടെ പരിധിയിലായിരിക്കും വരിക.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, പ്രോസിക്യൂഷൻ നടപടികൾ, വിചാരണ, അപ്പീൽ കോടതിയിലെ വാദങ്ങൾ വരെയുള്ള മുഴുവൻ നിയമ പ്രക്രിയകളും പുതിയ പ്രത്യേക സംവിധാനത്തിന് കീഴിലായിരിക്കും കൈകാര്യം ചെയ്യുക.
കേസുകളിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാനും വിചാരണ നടപടികൾ വേഗത്തിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ വിധി പ്രസ്താവിക്കാനും ഈ ഏകീകൃത ജുഡീഷ്യൽ ചട്ടക്കൂട് സഹായിക്കും.
നിലവിലുള്ള കേസുകൾ പുതിയ കോടതിയിലേക്ക് മാറ്റും
അബുദബിയിലെ വിവിധ കോടതികളിൽ നിലവിൽ പുരോഗമിക്കുന്നതും അന്തിമ വാദം പൂർത്തിയാകാത്തതുമായ എല്ലാ മനുഷ്യക്കടത്ത് കേസുകളും അടിയന്തരമായി ഈ പുതിയ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നു. വാദങ്ങൾ പൂർത്തിയായി വിധി പറയാൻ മാറ്റിവെച്ച കേസുകൾ ഒഴികെയുള്ളവയാണ് ഇത്തരത്തിൽ മാറ്റുക.
അബുദബിയിലെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തമാക്കുക, മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് മികച്ച സംരക്ഷണം നൽകുക, മനുഷ്യാവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ആധുനിക നിയമനിർമ്മാണങ്ങളിലൂടെയും ശക്തമായ ജുഡീഷ്യൽ ഇടപെടലുകളിലൂടെയും ഇത്തരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ പൂർണ്ണമായി തുടച്ചുനീക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പുതിയ കോടതി രൂപീകരണത്തിലൂടെ വ്യക്തമാകുന്നത്.
The UAE has established a special court in Abu Dhabi to strengthen efforts against human trafficking, following a directive from the Vice President to ensure faster justice and stronger legal enforcement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."