കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്പോർട്ട്, വിസാ സേവനങ്ങൾ ജൂലൈ 19 വരെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിച്ചു.
അടിയന്തര ആവശ്യകത തെളിയിക്കുന്ന അനുബന്ധ രേഖകൾ സമർപ്പിക്കുന്ന അപേക്ഷകർക്ക് മാത്രമേ ഈ കാലയളവിൽ സേവനങ്ങൾ ലഭ്യമാകൂ. തത്കാൽ പാസ്പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കുന്നവർക്കുള്ള ഹ്രസ്വകാല കാലാവധിയുള്ള പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ.
നേരത്തെ ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്.
സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഈ കാലയളവിൽ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്ന് എംബസി വ്യക്തമാക്കി.
കൂടാതെ, പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലൊന്നും (ICAC) അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചു.
അടിയന്തര സേവനം ആവശ്യമുള്ളവർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയിലെ കോൺസുലർ വിഭാഗത്തിൽ നേരിട്ട് എത്തണം. ആവശ്യത്തിന്റെ അടിയന്തര സ്വഭാവം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
English Summary: The Indian Embassy in Kuwait has extended emergency-only consular, passport, and visa services until July 19, 2026, due to administrative reasons. Only applicants with documented urgent needs will be served. Normal passport, attestation, and regular visa applications remain suspended, and all ICAC centres will stay closed until further notice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."