ഹാളണ്ട് മുടിക്കെട്ടഴിച്ചാൽ ഗോളുറപ്പ്, കെട്ടിവെച്ചാൽ കോടികളുറപ്പ്! ലോകകപ്പിൽ തരംഗമായി, റെക്കൊർഡ് വില്പനയുമായി 'ഹാളണ്ട് എഡിഷൻ'
ലണ്ടൻ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് നോർവേ കുതിപ്പ് തുടരുമ്പോൾ, കായികലോകത്ത് ഒരേയൊരു മുഖം മാത്രമാണ് എങ്ങും നിറഞ്ഞുനിൽക്കുന്നത്. നാളെ ഇംഗ്ലണ്ടിനെതിരെയുള്ള വമ്പൻ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് പാഡണിയുന്ന ആറടി അഞ്ചിഞ്ചുകാരൻ എർലിങ് ഹാളണ്ട്. മൈതാനത്തെ തീപ്പൊരി ഗോളടി പ്രകടനങ്ങൾക്കൊപ്പം ഇപ്പോൾ ആരാധകരെ ആകർഷിക്കുന്നത് താരത്തിന്റെ ഹെയർ സ്റ്റൈലാണ്. പുറകിലേക്ക് കെട്ടിവെച്ച, കാറ്റിൽ പറക്കുന്ന ആ സ്വർണ്ണത്തലമുടി ഇപ്പോൾ വെറുമൊരു ഫാഷൻ സ്റ്റൈൽ മാത്രമല്ല, കായികലോകത്തെ ഏറ്റവും വലിയ ബ്രാൻഡിങ് തന്ത്രങ്ങളിലൊന്നായി ആ 'പോണിടെയിൽ' മാറിയിരിക്കുകയാണ്.
മറ്റ് കായികതാരങ്ങൾ തങ്ങളുടെ കളിയുമായും പരമ്പരാഗത സ്പോൺസർഷിപ്പുകളുമായും മാത്രം മുന്നോട്ട് പോകുമ്പോൾ, തന്റെ രൂപത്തിലെ സവിശേഷതയെ മികച്ചൊരു ബിസിനസ്സ് ആക്കി മാറ്റുകയാണ് ഈ നോർവീജിയൻ സ്ട്രൈക്കർ. സോഷ്യൽ മീഡിയയിലെ വൈറൽ മീമുകളായും നിമിഷനേരം കൊണ്ട് വിറ്റുതീരുന്ന ഉൽപ്പന്നങ്ങളായും ആ സ്വർണ്ണത്തലമുടി ഇന്ന് കോടികളാണ് കൊയ്യുന്നത്.
കേശഭാരം കാശാക്കുന്ന ബിസിനസ് ബുദ്ധി
വർഷങ്ങളായി നീട്ടിവളർത്തിയ മുടിയാണ് ഹാളണ്ടിന്റെ സിഗ്നേച്ചർ ലുക്ക്. എന്നാൽ ലോകകപ്പോടെ ആ മുടി വലിയൊരു ആഗോള ചർച്ചാവിഷയമായി മാറി. വെറുതെ മുടി വളർത്തുക മാത്രമല്ല, 2024-ൽ 'ക്നെക്കി' (Knekki) എന്ന ഹെയർ ബാൻഡുകൾ നിർമ്മിക്കുന്ന ബോൺ ഡെപ്പ് (Bon Dep) എന്ന നോർവീജിയൻ കമ്പനിയുടെ ഓഹരികൾ ഹാളണ്ട് സ്വന്തമാക്കിയിരുന്നു. 90 മിനിറ്റ് നീളുന്ന കഠിനമായ കളിയിലുടനീളം മുടിക്ക് യാതൊരു കേടുപാടും വരുത്താതെ ഒതുക്കിവെക്കാൻ ഹാളണ്ട് വർഷങ്ങളായി ഉപയോഗിച്ചിരുന്നത് ഇതേ ബാൻഡുകളായിരുന്നു.
ലോകകപ്പിന് ആഴ്ചകൾക്ക് മുൻപ് ജൂണിൽ കമ്പനി 'ഹാളണ്ട് എഡിഷൻ' (Haaland Edition) എന്ന പേരിൽ പുതിയ ലിമിറ്റഡ് എഡിഷൻ ഹെയർ ബാൻഡുകൾ വിപണിയിലിറക്കി. ഹാളണ്ടിന്റെ ജേഴ്സി നിറങ്ങളിൽ, പ്രത്യേക മുത്തുകൾ കോർത്ത 8 ബാൻഡുകളായിരുന്നു ഇത്. വിപണിയിലെത്തിയ ഉടൻ തന്നെ ഇവയെല്ലാം വിറ്റുതീർന്നു എന്ന് മാത്രമല്ല, കമ്പനിയുടെ വെബ്‌സൈറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണം ഒറ്റയടിക്ക് 70 ശതമാനമാണ് വർധിച്ചത്! നോർവേയുടെ ചുവപ്പൻ ജേഴ്സിക്ക് അനുയോജ്യമായ ചുവന്ന ബാൻഡണിഞ്ഞ് ഹാളണ്ട് ഗോളുകൾ അടിച്ചു കൂട്ടിയതോടെ കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് പതിനായിരത്തിലധികം പുതിയ ഫോളോവേഴ്‌സാണ് ഒഴുകിയെത്തിയത്.
തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൽപ്പന്നം പേരിന് മാത്രം മാർക്കറ്റ് ചെയ്യുന്ന രീതിയല്ല ഹാളണ്ടിന്റേത്, മറിച്ച് താൻ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു സാധനത്തെ മികച്ചൊരു വരുമാന മാർഗ്ഗമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ഇതിനുപുറമെ, ഈ വർഷം ലോകകപ്പ് ക്യാമ്പെയ്നുമായി രംഗത്തെത്തിയ പ്രമുഖ ബ്രാൻഡായ 'ക്ലിയർ മെൻ' (Clear Men) ഷാംപൂവിന്റെ ഗ്ലോബൽ അംബാസഡറും ഹാളണ്ടാണ്.
എന്തുകൊണ്ട് ഈ 'ഹാളണ്ട് തന്ത്രം' വിജയിക്കുന്നു?
പുതിയ കാലത്തെ മാർക്കറ്റിങ്ങിന്റെ എല്ലാ ചേരുവകളും ഹാളണ്ടിന്റെ ഈ തന്ത്രത്തിലുണ്ട്:
- വ്യത്യസ്തത: ആയിരക്കണക്കിന് കളിക്കാർക്കിടയിലും ആ പോണിടെയിൽ ഹാളണ്ടിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. "ഹാളണ്ട് മുടിക്കെട്ടഴിച്ചു, ഇനി ഗോളുറപ്പാണ്" എന്നതിന്റെ അടയാളമായി ആ ശൈലി മാറി.
- വിശ്വാസ്യത: തന്റെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ടുതന്നെ ഹാളണ്ടിന് ആരാധകരുടെ വലിയ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. താൻ സ്വന്തമായി ഉപയോഗിക്കുന്ന ബ്രാൻഡ് ആയതിനാൽ ആരാധകരും അത് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
- ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുക: ലോകകപ്പ് എന്നത് ലോകത്തെ ഏറ്റവും വലിയ മാർക്കറ്റിങ് അവസരമാണ്. ടൂർണമെന്റ് കഴിയാൻ കാത്തുനിൽക്കാതെ, ലോകം മുഴുവൻ തന്നെ ഉറ്റുനോക്കുന്ന ഈ സമയം തന്നെ അദ്ദേഹം ബിസിനസിനായി കൃത്യമായി ഉപയോഗിച്ചു.
- സോഷ്യൽ മീഡിയ തരംഗം: അദ്ദേഹത്തിന്റെ ലുക്കും വ്യത്യസ്തമായ ഗോളാഘോഷങ്ങളും മീമുകളിലൂടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഇതിലൂടെ ഒരു രൂപപോലും മുടക്കാതെയാണ് അദ്ദേഹത്തിനും പങ്കാളികളായ ബ്രാൻഡുകൾക്കും വലിയ പരസ്യം ലഭിക്കുന്നത്.
തന്റെ സ്വർണ്ണത്തലമുടി വെറും ഭംഗിക്ക് വേണ്ടിയുള്ളതല്ല, അത് ശ്രദ്ധയാകർഷിക്കുന്നതും കോടികൾ മൂല്യമുള്ളതുമായ ഒരു വലിയ ബ്രാൻഡാണെന്ന് ഹാളണ്ട് തെളിയിച്ചു കഴിഞ്ഞു. വൻകിട കമ്പനികൾ വലിയ ബജറ്റുകളുമായി പരസ്യങ്ങൾക്കായി നെട്ടോട്ടമോടുമ്പോൾ, തന്റെ വ്യക്തിത്വത്തിലെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് മൈതാനത്തും ബിസിനസ് വിപണിയിലും ഒരേപോലെ രാജാവായി മാറുകയാണ് ഈ യുവതാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."