കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി
കോഴിക്കോട്(തിരുവമ്പാടി): കുടുംബവഴക്കിനിടെ ഭാര്യവിളിച്ചുവരുത്തിയ പൊലിസ് സംഘം മൈസൂരുവിലെ വീട്ടിൽനിന്ന് പൊക്കിയത് 36 വർഷം മുമ്പ് തിരുവമ്പാടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയെ. തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ മലപ്പുറം അരീക്കോട് സ്വദേശിയായ വി.കെ ജോസ് എന്ന ശിവകുമാര്‍ (71) ആണ് അറസ്റ്റിലായത്. 1990-ല്‍ തിരുവമ്പാടിയില്‍ നിന്ന് കൂമ്പാറയിലേക്ക് രാത്രി സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതിയായിരുന്നു ഇയാള്‍. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ തിരുവമ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കവര്‍ച്ചയ്ക്കുശേഷം മൈസൂരുവിലെത്തിയ ജോസ് അവിടെ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്ത് സ്ഥിരതാമസമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി കുടുംബവഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യ എമര്‍ജന്‍സി ഹെൽപ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നരസിംഹരാജ പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്ന് ഒരു നാടന്‍ തോക്കും കേരളത്തില്‍ താമസിച്ചിരുന്ന കാലത്തെ ചില രേഖകളും കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നല്‍കിയ പരസ്പരവിരുദ്ധമായ മറുപടികള്‍ പൊലിസില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന് കേരള പൊലിസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവമ്പാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചക്കേസില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് തിരുവമ്പാടി പ്രൊബേഷണറി എസ്.ഐ സുനിലും സീനിയര്‍ സി.പി.ഒ അബ്ദുല്‍ റഫീഖും ഉള്‍പ്പെട്ട സംഘം മൈസൂരുവിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോസിനെ കേരളത്തിലെത്തിച്ച് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."