800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം
ജൽപായ്ഗുരി: സർക്കാർ സ്കോളർഷിപ്പ് തുകയായ 800 രൂപ പിൻവലിക്കാൻ ബാങ്കിലെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അക്കൗണ്ടിൽ കണ്ടെത്തിയത് 759 കോടിയിലധികം രൂപ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലാണ് ബാങ്കിങ് സംവിധാനത്തെപ്പോലും അമ്പരപ്പിച്ച ഈ സംഭവം നടന്നത്. അപ്രതീക്ഷിതമായി അക്കൗണ്ടിൽ കോടികൾ പ്രത്യക്ഷപ്പെട്ടതോടെ ആശങ്കയിലായ കുടുംബം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. നിലവിൽ ബാങ്ക് അധികൃതരും പൊലിസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൽദിബാരി സ്വദേശിനിയായ വിദ്യാർഥിനിക്കാണ് സർക്കാർ സ്കോളർഷിപ്പ് തുക അക്കൗണ്ടിലെത്തിയെന്ന സന്ദേശം ലഭിക്കുന്നത്. തുടർന്ന് സഹോദരനൊപ്പം സമീപത്തെ ഓൺലൈൻ ബാങ്കിങ് സേവന കേന്ദ്രത്തിലെത്തി 800 രൂപ പിൻവലിച്ചു. ശേഷിച്ച ബാലൻസ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 759 കോടി 69 ലക്ഷത്തിലധികം രൂപയുള്ളതായി കണ്ടെത്തിയത്. സാധാരണ സാമ്പത്തിക പശ്ചാത്തലമുള്ളതാണ് കുട്ടിയുടെ കുടുംബം. വിദ്യാർഥിനിയുടെ പിതാവ് കേരളത്തിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.
അക്കൗണ്ടിൽ ഇത്രയും വലിയ തുക എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും, പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. വാർത്ത പുറത്തുവന്നതോടെ ബാങ്ക് ഉദ്യോഗസ്ഥരും പ്രാദേശിക പൊലിസും കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതൊരു സാങ്കേതിക പിഴവാണോ, ബാങ്കിങ് സോഫ്റ്റ്‌വെയറിലെ തകരാറാണോ അതോ മറ്റെന്തെങ്കിലും അട്ടിമറിയാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഈ അക്കൗണ്ട് നിരീക്ഷണത്തിലാണ്.
ജൽപായ്ഗുരി ജില്ലയിൽ തന്നെ സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആനുകൂല്യം പിൻവലിക്കാനെത്തിയ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലും ഇത്തരത്തിൽ നൂറുകണക്കിന് കോടി രൂപയാണ് കണ്ടെത്തിയത്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
ഇതിനുപുറമെ ബീഹാറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർധക്യ പെൻഷൻ വാങ്ങാനെത്തിയ കാമേശ്വർ മിശ്ര (82) എന്ന വയോധികന്റെ അക്കൗണ്ടിലും 759 കോടി രൂപ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മകന്റെ അക്കൗണ്ടിലും സമാനമായ തുക കണ്ടെത്തി. ഇരുവർക്കുമായി 1,500 കോടിയോളം രൂപയാണ് അക്കൗണ്ടിലെത്തിയത്.
സാധാരണക്കാരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ ഒരേസമയം കോടിക്കണക്കിന് രൂപ നിക്ഷേപിക്കപ്പെടുന്നത് ബാങ്കിങ് സംവിധാനങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. സമഗ്രമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഈ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.
A girl who visited her bank to withdraw just 800 rupees was left stunned after discovering a massive balance of 759 crore rupees in her account. The unexpected discovery has shocked both her family and bank officials, triggering a widespread investigation by authorities to find the source of the massive funds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."