‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി
മഡ്രിഡ്: യൂറോ കപ്പ് സെമിഫൈനലിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടാനിരിക്കെ, ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ അധിക്ഷേപവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്. ഫ്രഞ്ച് ടീമിലെ താരങ്ങളുടെ കുടിയേറ്റ പശ്ചാത്തലത്തെ ലക്ഷ്യമിട്ട് മരിയാനോ നടത്തിയ പരാമർശമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കോളത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.
"രണ്ടു തവണ ലോക ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്അപ്പുമായ മികച്ച ടീമാണ് ഫ്രാൻസ്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനവുമായാണ് അവർ വരുന്നത്. എന്നാൽ, ഒരൊറ്റ ഫ്രഞ്ചുകാരൻ പോലുമില്ലാത്ത ടീമാണ് ഫ്രാൻസ്," എന്നായിരുന്നു മരിയാനോ റജോയിയുടെ കുറിപ്പ്. ഫ്രഞ്ച് ടീമിലെ ഭൂരിഭാഗം താരങ്ങളും ആഫ്രിക്കൻ വംശജരാണെന്നതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വംശീയ പരാമർശം.
2011 മുതൽ 2018 വരെ സ്പെയിൻ പ്രധാനമന്ത്രിയായിരുന്ന മരിയാനോക്കെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. അടുത്തിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച പരഗ്വേ സെനറ്ററുടെ നിലവാരത്തിലേക്ക് മുൻ സ്പാനിഷ് പ്രധാനമന്ത്രിയും അധഃപതിച്ചെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, മുൻ പ്രധാനമന്ത്രിയുടെ പരാമർശത്തെ പൂർണ്ണമായി തള്ളി നിലവിലെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. നിറത്തിനും വംശത്തിനും ജനിച്ച് നാടിനും അതീതമായി എല്ലാവരെയും ഒന്നിച്ച് കാണുന്ന നാടാണ് സ്പെയിനെന്നും, വിദ്വേഷം പടർത്തുന്ന ഇത്തരം പ്രസ്താവനകളെ രാജ്യം പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനസ്, ഫ്രഞ്ച് മന്ത്രി അറോർ ബെർജ് എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി നേതാക്കളും മരിയാനോയുടെ വംശീയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."