ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള; സ്വര്‍ണ്ണവും, വെള്ളിയും കടത്തി; ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ പിടിയില്‍
ഡെറാഡൂണ്‍: ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവത്തട്ടിപ്പില്‍ ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്റെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രമോദ് നൗട്ടിയാലിയാണ് പിടിയിലായത്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് സ്വര്‍ണവും- വെള്ളി നാണയങ്ങളും പ്രതി തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ജൂലൈ രണ്ടിന് നടന്ന കാണിക്ക എണ്ണലിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രം ഓഫീസര്‍ ഇന്‍-ചാര്‍ജ് യുധ്വീര്‍ പുഷ്പവാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബദരിനാഥ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ എണ്ണല്‍ മുറിയില്‍ നിന്ന് 500 രൂപയുടെ നോട്ടുകള്‍, സ്വര്‍ണ-വെള്ളി നാണയങ്ങള്‍, ഒരു ശാലിഗ്രാം, കുങ്കുമപ്പൂവ് എന്നിവ പ്രതി കടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. മൊബൈല്‍ ഫോണിനടിയിലും പോക്കറ്റിലും ഒളിപ്പിച്ച് പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്ക് കടന്നത്.
അതേസമയം അയോധ്യയിൽ രാമക്ഷേത്രത്തിലെ സംഭവാനക്കൊള്ള വിവാദത്തിന് പിന്നാലെ ഭൂമിയിടപാടുകളിലും വികസനനിര്‍മാണ പദ്ധതികളിലും അഴിമതി ആരോപണം ഉയരുകയാണ്. രാമക്ഷേത്രം, രാമകഥാ മ്യൂസിയം, ചുറ്റുമതില്‍, ക്ഷേത്രത്തിലേക്കുള്ള 'രാംപഥ്' ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഭക്തരുടെ ഭാഗത്ത് നിന്ന് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
പദ്ധതികള്‍ക്കായി 1,600 മുതല്‍ 1,800 കോടി രൂപവരെ ചെലവ് കണക്കാക്കിയിരുന്നു. 13 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമുള്ള 'രാംപഥ്' നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി റോഡിന്റെ വീതി കൂട്ടുന്നതിനുവേണ്ടി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം.
ചുമരുകളുടെ നിര്‍മാണത്തില്‍ ഉണ്ടായ ഉയരവ്യത്യാസം മൂലം മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ തടസ്സപ്പെട്ടതായും, ഇതോടെ മലിനജലം പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്. കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സരയു നദിയിലെ മലിനീകരണത്തിന് പരിഹാരമായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
എന്നാല്‍ അഴിമതി ആരോപണങ്ങള്‍ രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് 15നു മുമ്പ് പൂര്‍ത്തിയാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."