ചോരക്കളമായി ഹോർമുസ്; ഇറാൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസ്; ഗൾഫിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം
തെഹ്‌റാൻ/മസ്‌കത്ത്: വെടിനിർത്തൽ കരാർ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി ഇറാനും യു.എസും തമ്മിലുള്ള സംഘർഷം തുടർച്ചയായ മൂന്നാംദിനവും രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഇറാനിലെ ബുഷഹർ, ബന്ദർ അബ്ബാസ്, മഷ്ഹർ, അബാദാൻ നഗരങ്ങളിൽ യു.എസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. അബൂമൂസ, ഖഷം, കിഷ് ദ്വീപുകളിലും ആക്രമണം നടന്നു. ഹോർമുസാനിൽ മൂന്നംഗ കുടുംബം കൊല്ലപ്പെട്ടു.
അഞ്ചുമണിക്കൂർ നീണ്ട ആക്രമണം ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങളെയും ഡ്രോൺ ലോഞ്ചറുകളും മിസൈൽ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യമിട്ടത്. മറുപടിയായി ഇറാൻ കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യു.എസ് സൈനികതാവളങ്ങൾക്കു നേരെ ആക്രമണം നടത്തി. ഹോർമുസിൽ ഒമാനോടു ചേർന്ന പാതയിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾക്കുനേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ യു.എ.ഇ പതാകയുള്ള ഒരു കപ്പലിലെ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.
18 ഇന്ത്യൻ നാവികരുള്ള രണ്ടാമത്തെ കപ്പലിലെ 9 പേർക്ക് പരുക്കുണ്ട്. ഇതിൽ ഇന്ത്യക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്. ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകളിലുമായി ഇന്ത്യക്കാരായ 30 നാവികരാണുണ്ടായിരുന്നത്. ഇതോടെ ഫെബ്രുവരിയിൽ ഇറാൻ-യു.എസ് യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം 13 ആയി. കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മൂന്ന് ഇന്ത്യക്കാരെ കടലിൽ കാണാതായിട്ടുമുണ്ട്.
ഇറാന്റെ ക്രൂയിസ് മിസൈൽ അമേരിക്കയുടെ യുദ്ധക്കപ്പലിൽ പതിച്ചതായി തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ യു.എസിന്റെ വാർത്താവിനിമയ ഉപകരണങ്ങൾ, ഇന്ധന ഡിപ്പോകൾ, പാട്രിയറ്റ് മിസൈൽ ബാറ്ററികൾ, ആയുധപ്പുരകൾ എന്നിവയ്ക്കു നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബഹ്‌റൈനിൽ യു.എസിന്റെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെയും അൽജുഫൈർ സൈനിക താവളത്തിനു നേരെയും ആക്രമണമുണ്ടായി. നാല് ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ തടഞ്ഞതായി ജോർദാൻ അറിയിച്ചു.
അതിനിടെ, ട്രംപ് ഇറാനെതിരായ ആക്രമണം പുനരാരംഭിച്ച കാര്യം ഔദ്യോഗികമായി യു.എസ് കോൺഗ്രസിനെ അറിയിച്ചു. ഇറാനുനേരെ ആക്രമണം പുനരാരംഭിച്ചതിലൂടെ യു.എസ്- ഇസ് ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി ഇറാന്റെ യു.എൻ അംബാസഡർ അമീർ സഈദ് ഇറവാനി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം യു.എൻ സെക്രട്ടറി ജനറലിനും രക്ഷാസമിതിക്കും കത്തയച്ചു. തുടർച്ചയായി ഇറാന്റെ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഇറാൻ തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹോർമുസിൽ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെടുകയും ഗതാഗതം വിലക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ബ്രെൻഡ് ക്രൂഡിന് വില ബാരലിന് 85.02 ഡോളറിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."