മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം
തിരുവനന്തപുരം: മീൻവണ്ടികളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പൊതുനിരത്തുകളിൽ ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ഭാരിച്ച പിഴ ചുമത്താനും ട്രാൻസ്‌പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ പ്രത്യേകം പൈപ്പുകൾ ഘടിപ്പിച്ച് റോഡിലേക്ക് വെള്ളം ചീറ്റിയൊഴുക്കുന്നത് പതിവായ സാഹചര്യത്തിലാണ് എം.വി.ഡി.യുടെ ഇടപെടൽ.
"മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം റോഡിൽ വീഴുമ്പോൾ ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനുപുറമേ, വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായി എം.വി.ഡി. വ്യക്തമാക്കി.
റോഡിലേക്ക് വെള്ളം ഒഴുക്കുന്ന ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായി തടയിടും. മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പുറത്തേക്ക് കളയാതെ വണ്ടിയിലെ പ്രത്യേക ടാങ്കുകളിൽ തന്നെ സൂക്ഷിക്കണം.
ഈ വെള്ളം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം ഒഴുക്കി കളയാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്വവുമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
The Kerala Motor Vehicles Department (MVD) has issued a strict warning against fish transport vehicles dumping wastewater onto public roads. To curb this health hazard and prevent road accidents, the MVD announced that drivers caught spilling foul-smelling fish water on roads will face immediate cancellation of their driving licenses alongside severe legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."