HOME
DETAILS

വേണ്ടത് മൗന സമരമല്ല, രാഷ്ട്രീയ ഇടപെടല്‍

  
backup
June 20 2018 | 17:06 PM

vendath-maunasamaramalla

ഇന്ത്യയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ മാത്രം ചെറുതും വലുതുമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നത് 125 വിമാനത്താവളങ്ങളാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി വന്‍ ലാഭം കൊയ്യുന്നവ സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നു. ഓരോ വിമാനത്താവളങ്ങളും അത് നിലകൊള്ളുന്ന പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ രംഗത്തുണ്ടാക്കുന്ന മാറ്റവും പുരോഗതിയും വളരെ വലുതാണ്. അത്തരമൊരു സാഹചര്യത്തിലാണ് കരിപ്പൂര്‍ വിമാനത്താവളമെന്ന ആവശ്യവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉയര്‍ന്നത്.
ജീവിതം കരക്കടുപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികളായ വലിയൊരു ജനസമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് മുകളിലായിരുന്നു കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായത്. ഗള്‍ഫിലേക്ക് പോകുന്നതിനും വരുന്നതിനും മുംബൈ വിമാനത്താവളത്തെ ആശ്രയിക്കുന്നതിന് പകരം സ്വന്തം മണ്ണില്‍ നേരിട്ടിറങ്ങണമെന്ന ആവേശത്തിന്റെ അടിസ്ഥാനത്തിലാണ് നിരന്തര പ്രയത്‌നങ്ങള്‍ക്കൊടുവില്‍ 1988 ഏപ്രില്‍ 13ന് ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമായി കരിപ്പൂരിന്റെ മണ്ണില്‍ ആദ്യ വിമാനം പറന്നിറങ്ങിയത്.
ആദ്യ പറക്കലിന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഭാവിയുടെ പ്രതീക്ഷകള്‍ക്കപ്പുറത്ത് നിലനില്‍പ്പിന്റെ വലിയ ആശങ്കയിലാണ് കരിപ്പൂര്‍ വിമാനത്താവളം. 2015 മെയ് മാസം റണ്‍വേ നവീകരണത്തിന്റെ പേരിലാണ് യഥാര്‍ഥത്തില്‍ കരിപ്പൂരിനെ ഒതുക്കുന്നതിനുള്ള നടപടികള്‍ക്ക് അണിയറയില്‍ തുടക്കമിട്ടത്. എട്ടു മാസത്തേക്ക് എന്നു പറഞ്ഞ് ആരംഭിച്ച റണ്‍വേ നവീകരണം പൂര്‍ത്തിയാക്കാന്‍ എടുത്തത് രണ്ടു വര്‍ഷം. താല്‍ക്കാലികമായി വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്ഥിരമായി.
ഇതോടെ എയര്‍ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയുടെ വലിയ വിമാന സര്‍വീസ് അവസാനിച്ചു. എമിറേറ്റ്‌സും സഊദി എയര്‍ലൈന്‍സും കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ നിരന്തരം ശ്രമം നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ലഭിച്ചത്. വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയ ആദ്യ മാസങ്ങളിലുണ്ടാക്കിയത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. വര്‍ഷങ്ങളായി 80 ശതമാനം തീര്‍ഥാടകരുണ്ടായിരുന്ന മലബാറിന് ഹജ്ജ് സര്‍വീസുകള്‍ നഷ്ടപ്പെട്ടു. ഓരോ വര്‍ഷവും അടുത്ത തവണ ഹജ്ജ് സര്‍വീസ് കരിപ്പൂരിന് ലഭിക്കുമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ടാക്‌സി, കാര്‍ഗോ, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. 2014-15ല്‍ 22,509 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്നത് 41 ശതമാനം കുറഞ്ഞ് 13,354 ടണ്‍ ആയി ചുരുങ്ങി. ഇവിടെ ഏറ്റവുമധികം പ്രയാസപ്പെട്ടിരുന്നത് പ്രവാസികളായിരുന്നു. കരിപ്പൂരിനെ ആശ്രയിച്ചിരുന്നവര്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. പ്രവൃത്തി പൂര്‍ത്തിയായി മുമ്പുള്ളതിനേക്കാളും മെച്ചപ്പെട്ടിട്ടും ഈ ദുരിതം ഇപ്പോഴും തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് നല്ലൊരു ശതമാനവും സഊദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഇതില്‍ തന്നെ കൂടുതല്‍ പേരും ജിദ്ദയിലും.
ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്നു സര്‍വീസ് അവസാനിച്ചിട്ട് മൂന്ന് വര്‍ഷമാകുന്നു. ഇപ്പോഴും ഇവര്‍ നാട്ടിലേക്ക് വരണമെങ്കിലും തിരിച്ചുപോകണമെങ്കിലും നെടുമ്പാശ്ശേരിയെ ആശ്രയിക്കണം. അല്ലെങ്കില്‍ മണിക്കൂറുകള്‍ എടുത്ത് ഗള്‍ഫിലെ മറ്റു വിമാനത്താവളങ്ങള്‍ വഴി വരണം. എന്തായാലും വലിയൊരു വിഭാഗം പ്രവാസി സമൂഹം അനുഭവിക്കുന്ന ഗതികേടുകള്‍ തുടരുക തന്നെയാണ്.
ഈ പ്രവാസി സമൂഹത്തിന്റെ വിയര്‍പ്പില്‍ കൂടിയാണ് കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിച്ചതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് അവരോട് ഭരണകൂടം കാണിക്കുന്ന അവഗണനയുടെ ആഴം വ്യക്തമാകുക. 1996ല്‍ റണ്‍വേ വികസനത്തിന് എടുത്ത വായ്പ തിരിച്ചടച്ചത് വര്‍ഷങ്ങളോളം പ്രവാസികളില്‍ നിന്നു യൂസേഴ്‌സ് ഫീ വാങ്ങിയായിരുന്നു എന്നത് മറക്കാനാകില്ല. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുളള 125 വിമാനത്താവളങ്ങളില്‍ ലാഭത്തിലുളളത് വളരെ കുറച്ചുമാത്രമാണ്. കരിപ്പൂരിന്റെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് വെട്ടിക്കുറച്ച 2015-16ല്‍ ഒഴികെ ഒരിക്കലും നഷ്ടത്തിലായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നവീകരണവും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ നീളം 90 മീറ്ററില്‍ നിന്നു 240 മീറ്ററായി ഉയര്‍ത്തിയതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സര്‍വീസ് നടത്തുന്നതിന് അനുകൂലമായി സഊദി എയര്‍ലൈന്‍സ് വീണ്ടും തയ്യാറായി രംഗത്തുവന്നിട്ടും കുരുക്കുകള്‍ അഴിയുന്നില്ല.
ഇതിനായി സഊദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് മാസത്തോളമായി വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് ഉന്നത മലയാളി ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്ത് ഈ ഫയല്‍ എത്തിയാല്‍ മാത്രമേ സഊദിക്ക് സര്‍വീസിന് അനുമതി ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് നിന്നുള്ള ശക്തമായ രാഷ്ട്രീയ ഇടപെടല്‍ മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക പോംവഴി.
ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമോ എം.പിമാരോ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി രംഗത്തുവന്നിട്ടില്ല എന്നതാണ്. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നം വാര്‍ത്തകളിലിടം നേടുമ്പോള്‍ മാത്രം ചില ഉപരിപ്ലവകരമായ സമര പ്രകടനങ്ങള്‍ മാത്രമാണ് നടക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത ഒരു വിമാനത്താവളമായി കരിപ്പൂര്‍ മാറിയിരിക്കുകയാണെന്ന് പറയാം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വഴി യാത്ര ചെയ്തിരിക്കുന്നത് 31.39 ലക്ഷം പേരാണ്. ഇതില്‍ 26.28 ലക്ഷവും ഗള്‍ഫിലേക്കുള്ള യാത്രക്കാരാണ്. തൊട്ടുമുമ്പത്തെ വര്‍ഷമായ 2016-17ല്‍ ഗള്‍ഫ് യാത്രക്കാരുടെ എണ്ണം 22.11 ലക്ഷമായിരുന്നു. ഓരോ വര്‍ഷവും ഈ കണക്ക് വര്‍ധിച്ചുവരികയാണ് ചെയ്യുന്നത്. മലബാര്‍ മേഖലയിലെ പ്രതിവര്‍ഷം 30 ലക്ഷത്തിനടുത്ത് പ്രവാസികള്‍ സഞ്ചരിക്കുന്ന വിമാനത്താവളത്തെ തീര്‍ത്തും അവഗണിക്കുകയാണ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം. സഊദി എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് തടഞ്ഞുവച്ചത് മുഖ്യധാര പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടും ജനപ്രതിനിധികള്‍ പോലും മൗനം തുടരുകയാണ്.
മൗനം അവസാനിപ്പിച്ച് ശക്തമായ ഇടപെടലുണ്ടായില്ലെങ്കില്‍ ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭം മാത്രം ലഭിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പറയാനാകില്ല. കരിപ്പൂര്‍ ആര്‍ക്കോ ഭീഷണിയാകുമെന്ന തരത്തിലാണ് ചിലരുടെ ഇടപെടലുകള്‍ എന്നത് പറയാതിരിക്കാനാകില്ല. 2001-02ല്‍ കരിപ്പൂരില്‍ നിന്ന് ആദ്യമായി ഹജ്ജ് സര്‍വീസിനും തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിലുമെല്ലാം അന്നത്തെ എം.പിയായിരുന്ന അന്തരിച്ച ഇ. അഹമ്മദ് സാഹിബിന്റെ ഇടപെടലുകളുണ്ടായിരുന്നു.
മലബാറിലെ ജനങ്ങള്‍ക്കു മുമ്പില്‍ കരിപ്പൂരിന് വേണ്ടി നടത്തുന്ന സമരപ്രകടനങ്ങള്‍ കൊണ്ട് ഇതിന് പരിഹാരമാവില്ല. പ്രവാസികളുടെ വിഷയം രാഷ്ട്രീയ പ്രശ്‌നമായി ആരും ഉയര്‍ത്തുന്നില്ല എന്നതാണ് അടിസ്ഥാന വിഷയം. കുടിയേറ്റക്കാര്‍ക്കും റബര്‍ കര്‍ഷകര്‍ക്കും മറ്റു സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കും പ്രാദേശിക ആവശ്യങ്ങള്‍ക്കുമെല്ലാം ഇടപെടാന്‍ ഇവിടെ പലരുമുണ്ട്.
മലബാറിന്റെ ഒരു സുപ്രധാന രാഷ്ട്രീയ വിഷയമായി കരിപ്പൂര്‍ മാറേണ്ടതുണ്ട്. അതോടൊപ്പം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇച്ഛാശക്തിയുള്ള നീക്കങ്ങളും നടക്കേണ്ടതുണ്ട്. പ്രവാസി സമൂഹം മലബാറില്‍ നിന്നുള്ള വ്യവസായികളും സാധാരണക്കാരുമെല്ലാം ഉള്‍പ്പെടുന്ന ജനക്കൂട്ടം ആഗ്രഹിക്കുന്നതും ഇത്തരത്തിലുള്ള ഇടപെടലുകളാണ്. അല്ലെങ്കില്‍ കരിപ്പൂരിന്റെ തിരിഞ്ഞുനടത്തത്തിന് വേഗം വര്‍ധിക്കുകയാവും ഫലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ

Cricket
  •  3 days ago
No Image

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ

National
  •  3 days ago
No Image

കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

Kerala
  •  3 days ago
No Image

ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു

uae
  •  3 days ago
No Image

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

Cricket
  •  3 days ago
No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  3 days ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  3 days ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  3 days ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  3 days ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  3 days ago